പാപ്പിനിശേരി: കർഷകർക്കു മുന്നിൽ ആദായകരമായ പോത്തുവളർത്തലിന്റെ സാദ്ധ്യതകൾ തുറന്നിട്ട് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കർഷകർക്ക് ആശ്വാസമാവുന്ന ഈ പദ്ധതി നടപ്പാക്കിയത്. 2021ൽ പ്രത്യേക പദ്ധതി പ്രകാരം പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയാണ് ഈ വർഷം നടപ്പാക്കിയത്. കൂടുതൽ കർഷകർ പദ്ധതിയ്ക്കായി മുന്നിട്ടുവന്നതോടെയാണ് വാർഷികപദ്ധതിയിൽ ഇത് ഉൾപ്പെടുത്തിയത്.
കൂടുതൽ ആവശ്യക്കാർ എത്തിയതോടെ 2021-22 പോത്തു ഗ്രാമം പദ്ധതി 1,20000 രൂപ ചിലവിട്ട് ആരംഭിക്കുകയായിരുന്നു. ഇരുപതു പേർക്ക് ആറ് മുതൽ 10 വരെ മാസം പ്രായമുള്ള മുറ ഇനത്തിൽപെട്ട പോത്ത് കുട്ടികളെയാണ് കൈമാറിയത്. ഒരു പോത്തിന് 6000 രൂപ സബ്ഡിഡി നൽകി. ഉയർന്ന രോഗപ്രതിരോധ ശേഷിയും ഏത് കാലാവസ്ഥയേയും അതിജീവിക്കാനുള്ള കഴിവും മുറ ഇനത്തിന്റെ പ്രത്യേകതയാണ്. പത്ത് മാസം കൊണ്ട് ഇവയുടെ ഭാരം ശരാശരി മൂന്നിരട്ടി വർദ്ധിച്ചു. പരമാവധി രണ്ട് വർഷം വരെ വളർത്തി മാംസാവശ്യത്തിന് കൈമാറാനാണ് മിക്ക കർഷകരും ഉദ്ദേശിക്കുന്നത്. താരതമ്യേന കന്നുകാലി വളർത്തലിനെക്കാൾ ചെലവ് കുറവാണ് പോത്തുകൃഷിക്ക്. കഞ്ഞി വെള്ളവും പച്ചപ്പുല്ലുമാണ് കൂടുതലായും ആഹാരമായി നൽകുന്നത്.
പാപ്പിനിശ്ശേരി അനുയോജ്യം
വെള്ളം കെട്ടി നിൽക്കുന്ന ചതുപ്പുനിലങ്ങൾ, തെങ്ങിൽ തോപ്പുകൾ എന്നിവ കൂടുതൽ ഉള്ളതിനാൽ പാപ്പിനിശ്ശേരിയുടെ ഭൂ പ്രകൃതി പോത്ത് വളർത്തലിന് അനുയോജ്യമാണ്. കൂടുതൽ സമയം വെള്ളത്തിൽ കിടക്കുന്നതിനാൽ മൂന്ന് മാസത്തിലൊരിക്കൽ ഇവക്ക് വിരയ്ക്കുള്ള മരുന്ന് നൽകണം. ഇത് പഞ്ചായത്ത് മൃഗാശുപത്രിയിൽ സൗജന്യമായി ലഭിക്കും. നിലവിൽ പോത്തുകളെ വളർത്തുന്ന കുറച്ച് ഫാമുകൾ മാത്രമാണ് പ്രദേശത്തുള്ളത്.
എ .വി സുശീല, പഞ്ചായത്ത് പ്രസിഡന്റ്, പാപ്പിനിശേരി
മാംസ വിൽപ്പനയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഇടങ്ങളിൽ വിപണി കണ്ടെത്താനാണ് ലക്ഷ്യം. പദ്ധതി വിജയിച്ചാൽ ഭാവി പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പാക്കുമെന്നും ഇവയുടെ ചാണകം ജൈവ വളമായി വിപണിയിലെത്തിക്കാനുള്ള ആലോചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |