ഓഫീസുകൾ പൂട്ടും
നേതാക്കളെ കരുതൽ തടങ്കലിലാക്കും
ആർ.എസ്.എസ് ഓഫീസുകൾക്ക് കേന്ദ്ര സുരക്ഷ
തിരുവനന്തപുരം:കേന്ദ്ര നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തും പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും എതിരെ നടപടികൾ കടുപ്പിച്ച് പൊലീസ്.
നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പ്രകടനങ്ങളും അക്രമങ്ങളും ഉണ്ടാകാമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്. പ്രകടനങ്ങളോ പ്രതിഷേധങ്ങളോ അനുവദിക്കില്ല. ഈ സംഘടനകളുടെ ഓഫീസുകൾ പൂട്ടി സീൽ വയ്ക്കും. നേതാക്കളെ കരുതൽ തടങ്കലിലാക്കും. പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യും. പോസ്റ്ററുകൾ ഒട്ടിച്ചാലും ലഘുലേഖ വിതരണം ചെയ്താലും കേസെടുക്കും. കേന്ദ്ര നിരോധനം ഭീകര വിരുദ്ധ നിയമം ( യു.എ.പി.എ ) അനുസരിച്ചായതിനാൽ സംസ്ഥാനത്തും ആ നിയമം ചുമത്തിയാവും കേസെടുക്കുക. നിരോധിച്ച സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പൊലീസ് ബാങ്കുകൾക്ക് കത്ത് നൽകും.
ആർ.എസ്.എസ് നേതാക്കൾ പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിലുള്ളതിനാൽ ബി.ജെ.പി, ആർ.എസ്.എസ് ഓഫീസുകൾക്ക് സുരക്ഷ കൂട്ടി. ആലുവയിൽ ആർ.എസ്.എസ് ഓഫീസിന്റെ സുരക്ഷയ്‌ക്ക് പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ 15 സേനാംഗങ്ങളെ നിയോഗിച്ചു.
ഹർത്താൽ അക്രമങ്ങളുടെ പേരിൽ 1800ലേറെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇപ്പോൾ തന്നെ അറസ്റ്റിലാണ്. 800ലേറെ പേർ കരുതൽ തടങ്കലിലുമാണ്.
നിരോധനത്തിനു പിന്നാലെ മുഖ്യമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും സംസ്ഥാനത്തെ സ്ഥിതിഗതികൾ ഉന്നത പൊലീസുദ്യോഗസ്ഥരുമായി ചർച്ച ചെയ്‌തു. സുരക്ഷയും നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ കരുതൽ അറസ്റ്റുകൾ കൂട്ടും. രാത്രി പട്രോളിംഗ് ശക്തമാക്കി. മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിലും സുരക്ഷ ഏർപ്പെടുത്തി. ആലുവയിൽ കേന്ദ്രസേനയെ വിന്യസിച്ചു. എല്ലാ ബറ്റാലിയനുകൾക്കും ഉദ്യോഗസ്ഥർക്കും തയ്യാറെടുക്കാൻ നിർദ്ദേശം നൽകി.
233 കേസ്, 45 കൊലക്കേസ്
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസുകളുടെ വിവരം ഇന്റലിജൻസ് ശേഖരിച്ചു. 233 ഗുരുതര കേസുകളുണ്ട്. പോപ്പുലർ ഫ്രണ്ട്, എൻ.ഡി.എഫ് പ്രവർത്തകർ പ്രതികളായ 45കൊലക്കേസുകളുണ്ട്. വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |