തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിലെ കാലവിളംബം ഇല്ലാതാക്കണമെന്നും,അത് ജനങ്ങൾക്കുള്ള ഔദാര്യമല്ല, അവകാശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മസ്‌കറ്റ് ഹോട്ടലിൽ ജില്ലാ കളക്ടർമാരുടേയും വകുപ്പു മേധാവികളുടേയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
പരാതി പരിഹാരത്തിന് ജില്ലാതലങ്ങളിൽ കൃത്യമായ സംവിധാനമുണ്ടാകണം.
പൊതുജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങി വലയരുതെന്ന നിർബന്ധം സർക്കാരിനുണ്ട്. ഇക്കാര്യം വ്യക്തിപരമായ ചുമതലയായിക്കണ്ട് കളക്ടർമാർ പ്രത്യേക ഇടപെടൽ നടത്തണം. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംഘടിപ്പിച്ച രണ്ടു നൂറുദിന പരിപാടികളിൽ
ചില കാര്യങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ട്. ഇത് മുൻഗണനാക്രമത്തിൽ പൂർത്തിയാക്കണം.
ഭൂമി ഏറ്റെടുക്കൽ:കൃത്യമായ
നഷ്ടപരിഹാരം നൽകണം
■വികസന പദ്ധതികൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള കാലതാമസം ഇല്ലാതാക്കണം. ഭൂമി ഏറ്റെടുക്കുന്നവർക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം. ഭൂമി വിട്ടുനൽകിയ ആർക്കും ദുരനുഭവമുണ്ടാകരുത്.
■കഴിഞ്ഞ സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച വയനാട് കോഫി പാർക്ക് പദ്ധതി
ഫലപ്രാപ്തിയിലെത്തിക്കണം.
■വെള്ളക്കെട്ട് നിവാരണം കാര്യക്ഷമമാക്കണം.
■സാധാരണക്കാരുടെ പ്രശ്നങ്ങൾ കേട്ടാൽ ജില്ലാ കളക്ടർമാർ അത് മറ്റ് ഉദ്യോഗസ്ഥർക്കു കൈമാറിയിട്ടുണ്ടെന്ന മറുപടി നൽകി ഒഴിയുന്നത് ശരിയല്ല.
■ഓരോ ദിവസവും ഓഫിസിൽ നിന്നെത്തുമ്പോൾ ഇന്ന് എന്തെങ്കിലും അബദ്ധം പറ്റിയോയെന്ന ആത്മപരിശോധന നടത്തി അടുത്ത ദിവസം അതൊഴിവാക്കാൻ ശ്രദ്ധിക്കണം.
പല കളക്ടർമാരും ഏല്പിക്കുന്ന
ചുമതലകൾ നിറവേറ്റുന്നില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ഏല്പിക്കുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യാത്ത ജില്ലാ കളക്ടർമാരും ഉദ്യോഗസ്ഥ മേധാവികളുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. പല വിഷയങ്ങളിലും കൃത്യമായ തുടർ നടപടികൾ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാസ്കോട്ട് ഹോട്ടലിൽ ഇന്നലെ തുടങ്ങിയ ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും ദ്വിദിന യോഗത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനമുയർത്തിയത്. ഒക്ടോബർ രണ്ടിന് സർക്കാർ തുടങ്ങുന്ന ലഹരി വിരുദ്ധ ബോധവത്കരണം, പേവിഷ പ്രതിരോധ നടപടികൾ തുടങ്ങി അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്.
പലപ്പോഴും വകുപ്പുകൾ തമ്മിൽ വേണ്ടത്ര ഏകോപനമില്ലാതെ പോകുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എ.ഡി.എം അടക്കമുള്ള കീഴുദ്യോഗസ്ഥരോട് നിർദ്ദേശിക്കാൻ പറയുന്ന പല കാര്യങ്ങളും പലപ്പോഴും കളക്ടർമാർ അറിയിക്കാറില്ല. പല കളക്ടർമാരെയും ഫോണിൽ ബന്ധപ്പെടാൻ കഴിയാറില്ലെന്ന പരാതിയുമുണ്ട്. ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വകുപ്പുകളുടെ ഏകോപനമില്ലായ്മ സർക്കാർ നടപ്പാക്കുന്ന ജനക്ഷേമപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ചീഫ് സെക്രട്ടറി വി.പി. ജോയിയും ചൂണ്ടിക്കാട്ടി. ഇത് ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |