തിരുവനന്തപുരം : 36-ാമത് ദേശീയ ഗെയിംസിന് ഇന്ന് ഗുജറാത്തിൽ തുടക്കമാവും. നെറ്റ്ബാളും വോളിബാളും ഉൾപ്പടെയുള്ള ചില മത്സരങ്ങൾ നേരത്തേ ആരംഭിച്ചെങ്കിലും ഒൗദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾ ഇന്ന് വൈകിട്ട് അഹമ്മദാബാദിലാണ് നടക്കുക. കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവ് ശ്രീശങ്കറാണ് ഉദ്ഘാടനച്ചടങ്ങിൽ കേരളത്തിന്റെ പതാകയേന്തുന്നത്.
ഒളിമ്പ്യൻ വി. ദിജുവാണ് ടീമിന്റെ ചെഫ്- ഡി-മിഷൻ.
ഇക്കുറി 436 കായികതാരങ്ങളും 123 ഒഫീഷ്യലുകളും അടങ്ങുന്ന 559 അംഗ സംഘം കേരളത്തെ ദേശീയ ഗെയിംസിൽ പ്രതിനിധാനംചെയ്യും. ഒക്ടോബർ 12 വരെ ഗുജറാത്തിലെ ആറു നഗരങ്ങളിലായാണ് ഗെയിംസ് നടക്കുന്നത്. അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭവ്‌നഗർ എന്നിവിടങ്ങളാണ് വേദി.ട്രാക്ക് സൈക്ലിംഗ് മത്സരങ്ങൾ മാത്രം ന്യൂഡൽഹിയിൽ നടക്കും.
അത്‌ലറ്റിക്‌സ്, നീന്തൽ, അമ്പെയ്ത്ത്, ബാഡ്മിന്റൺ, സൈക്ലിംഗ് (റോഡ്, ട്രാക്ക്), നെറ്റ്‌ബാൾ, റഗ്ബി, ഖോ-ഖോ, റോളർ സ്‌കേറ്റിംഗ്, ഭാരോദ്വഹനം, ഫെൻസിംഗ്, ഗുസ്തി, ജിംനാസ്റ്റിക്‌സ്, ബാസ്‌കറ്റ്‌ബാൾ (5x5, 3x3), ഫുട്‌ബാൾ, ബോക്‌സിംഗ്, സോഫ്റ്റ്‌ബാൾ, സോഫ്റ്റ് ടെന്നീസ്, ജൂഡോ, വുഷു, ട്രയാത്തലൺ, കനോയിംഗ്, കയാക്കിംഗ്, സ്‌ക്വാഷ്, വോളിബാൾ എന്നിവയിലാണ് കേരളം ഇറങ്ങുന്നത്.
7 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ ഗെയിംസ് നടക്കുന്നത്.
2015-ൽ കേരളത്തിലായിരുന്നു അവസാനത്തെ ദേശീയ ഗെയിംസ്.
26 കായികയിനങ്ങളിലാണ് കേരളം മാറ്റുരയ്ക്കുന്നത്.
2015-ൽ 54 സ്വർണവും 48 വെള്ളിയും 60 വെങ്കലവും ഉൾപ്പെടെ 162 മെഡൽ നേടി കേരളം രണ്ടാം സ്ഥാനത്തായിരുന്നു.
91 സ്വർണം നേടിയ സർവീസസായിരുന്നു ചാമ്പ്യന്മാർ.
6 സ്വർണവും രണ്ട് വെള്ളിയും അടക്കം എട്ട് മെഡല്‍ നേടിയ കേരളത്തിന്റെ നീന്തൽതാരം സജൻ പ്രകാശ് ഗെയിംസിന്റെ താരമായി. സജൻ ഇക്കുറിയും ഗെയിംസിൽ മാറ്റുരയ്ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |