തിരുവനന്തപുരം: ചരിത്രരചനയിൽ നിന്ന് സ്ത്രീകൾ പിന്തള്ളപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുകയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവോത്ഥാന കാലഘട്ടത്തിലെ ശക്തിയുടെ പ്രതീകമായ നങ്ങേലിയുടെ ജീവിതം നാടോടിക്കഥയാണെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്.
മാദ്ധ്യമങ്ങളിലെ പ്രൈംടൈം ചർച്ചകളിൽ സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് ചർച്ച നടത്തുന്നത് സംസ്‌കാരത്തിന്റെ പിന്നോട്ടുള്ള നടത്തയാണ്. ചില മാതൃകകൾ നമ്മുടെ മുന്നിൽ അവതരിപ്പിച്ച ശേഷം സ്ത്രീകൾ ഇങ്ങനെയാകണമെന്ന് നിശ്ചയിക്കും. ഇതാണ് ഇപ്പോൾ നടക്കുന്നത്.
പൊലീസിൽ 50 ശതമാനം വനിതകൾ ആകണമെന്നാണ് എൽ.ഡി.എഫ് സർക്കാർ ആഗ്രഹിക്കുന്നത്. തുടക്കമെന്നോണം 15 ശതമാനമാക്കാൻ ശ്രമിക്കുകയാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി ആദ്യമായി ജെൻഡർ ബഡ്‌ജറ്റ് കൊണ്ടുവന്ന സർക്കാരാണ് കേരളത്തിലേത്.
മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യം കിട്ടി 75 വർഷം പൂർത്തിയാകുമ്പോഴും പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 10 ശതമാനത്തിലധികം പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ മനസുവച്ചാൽ മാത്രമേ സ്ത്രീകൾക്ക് അധികാര കേന്ദ്രങ്ങളിലേക്ക് എത്താൻ കഴിയൂ. ഇന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ഉദ്‌ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |