സിംഗപ്പൂർ സിറ്റി : യാത്രക്കാരിൽ ഒരാൾ വ്യാജ ബോംബ് ഭീഷണി മുഴക്കിയതിനെ തുടർന്ന് സിംഗപ്പൂർ എയർലൈൻസ് വിമാനത്തിന് അകമ്പടിയൊരുക്കി സിംഗപ്പൂർ എയർഫോഴ്സിന്റെ രണ്ട് എഫ് - 16 യുദ്ധവിമാനങ്ങൾ.
യു.എസിലെ സാൻഫ്രാൻസിസ്കോയിൽ നിന്ന് സിംഗപ്പൂരിലെ ചാംഗി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് വരെ വിമാനത്തെ യുദ്ധവിമാനങ്ങൾ നിരീക്ഷിച്ചു.
വിമാനത്തിലുണ്ടായിരുന്ന ഒരു 37കാരനാണ് വ്യാജ ബോംബ് ഭീഷണിയ്ക്ക് പിന്നിൽ. തന്റെ ബാഗിനുള്ളിൽ ബോംബുണ്ടെന്ന് അവകാശപ്പെട്ട ഇയാൾ വിമാന ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു. 16 മണിക്കൂറും 25 മിനിറ്റും നീണ്ട യാത്രയ്ക്കൊടുവിൽ ഇന്നലെ പുലർച്ചെ പ്രാദേശിക സമയം 5.50ഓടെ ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനത്താവളത്തിൽ എത്തിയിരുന്ന പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ദ്ധരടങ്ങുന്ന സംഘം ഇയാളെ പരിശോധിക്കുകയും ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. യുവാവിനെ ഉടൻ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.