തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിതിന്റെ അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുമ്പും കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്ററിന് നേരെ എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇത്തരം ചെറിയൊരു സ്ഫോടനത്തിൽ നിന്നാണ് പുറ്റിങ്ങലിൽ നൂറുകണക്കിന് പേരുടെ ജീവൻ നഷ്ടമായ ദുരന്തം സംഭവിച്ചത്. അത്തരം വ്യാപ്തിയുള്ള കൃത്യമാണ് ജിതിൻ ചെയ്തതെന്നും അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ സാധാരണക്കാരനായ ജിതിന് സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ കഴിയില്ലെന്നും ജാമ്യം നൽകണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജിതിനെ കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം, എകെജി സെന്റർ ആക്രമണം നടത്തുമ്പോൾ പ്രതിയായ ജിതിൻ ധരിച്ചിരുന്ന ടീ ഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ആക്രമണം നടക്കുന്ന സമയത്ത് ജിതിൻ ഉപയോഗിച്ചിരുന്ന ടീ ഷർട്ട്, ഷൂസ്, സ്കൂട്ടർ എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്ത് നിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. എവിടെ നിന്നാണ് ഷൂസ് കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |