തിരുവനന്തപുരം: കേരളത്തിലെ റോഡ് പരിപാലന രംഗത്ത് ആദ്യമായി റണ്ണിംഗ് കോൺട്രാക്ട് സംവിധാനം നടപ്പിലാക്കുന്ന സമയമാണ് ഇത്. രാജ്യത്ത് ഇത്തരം സംവിധാനം ആദ്യമായാണ്. റോഡുകളുടെ പരിപാലനം നിശ്ചിത കരാറുകാരെ ഏൽപ്പിക്കുന്ന സംവിധാനം ആണ് റണ്ണിംഗ് കോൺട്രാക്ട്.
ഈ മാസം 20 മുതൽ 14 ജില്ലകളിലും സ്‌പെഷ്യൽ ടീം പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. 12,332 കി.മി റോഡ് റണ്ണിംഗ് കോൺട്രാക്ട് സംവിധാനത്തിന്റെ ഭാഗമായി പരിപാലിക്കപ്പെടുന്നുന്നുണ്ട്.പരിശോധനയുടെ ആദ്യഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞു. 70 ശതമാനത്തോളം റോഡുകളിൽ പരിശോധന പൂർത്തിയായി.
തെറ്റായ പ്രവണതകൾ ഉണ്ടെങ്കിൽ ഒന്നാം ഘട്ട പരിശോധനക്ക് ശേഷം കർശന നടപടി സ്വീകരിക്കും.റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തിയുടെ പരിശോധനയ്ക്കായി സ്ഥിരം സംവിധാനത്തിന് രൂപം നൽകിയിട്ടുണ്ട്.നിരത്ത് വിഭാഗത്തിൽ മൂന്ന് സൂപ്രണ്ടിംഗ് എഞ്ചിനിയർമാരുടെ നേതൃത്വത്തിലുള്ള പരിശോധനാ സംവിധാനത്തിനാണ് രൂപം നൽകിയത്.
മൂന്നു മേഖലകളിലെ സൂപ്രണ്ടിംഗ് എഞ്ചിനിയർമാർ തങ്ങളുടെ കീഴിൽ വരുന്ന ഡിവിഷനുകളിലെ പരിശോധനയ്ക്ക് നേതൃത്വം നൽകും.ഡിവിഷനുകളിലെ നിരത്ത്, നിരത്ത് പരിപാലന വിഭാഗത്തിലെ എക്സിക്യൂട്ടിവ് എഞ്ചിനിയർമാരും ഈ ടീമിൽ ഉൾപ്പെടും. ഡിവിഷനുകളിൽ ഈ മൂന്നംഗ സംഘം മാസത്തിൽ ഒരു തവണ റോഡുകളിൽ നേരിട്ടെത്തി പരിശോധന നടത്തും.ഒക്ടോബർ 17 മുതൽ ഈ സംഘത്തിന്റെ പരിശോധന ആരംഭിക്കും.പരിശോധനാ റിപ്പോർട്ട് ചുമതലയുള്ള സുപ്രണ്ടിംഗ് എഞ്ചിനിയർ തയ്യാറാക്കി കൈമാറും.
ഐ എ എസ് ഓഫീസർമാർ, ചീഫ് എഞ്ചിനിയർമാർ എന്നിവരടങ്ങിയ നിലവിലുള്ള സ്‌പെഷ്യൽ ചെക്കിംഗ് ടീമിന്റെ പരിശോധന തുടരും. ആ ടീമിന്റെ ഒന്നാംഘട്ട പരിശോധന ഒക്ടോബർ 15 നകം പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് 45 ദിവസത്തിനിടയിൽ ഒരു തവണ എന്ന നിലയിൽ ഈ ടീം പരിശോധന തുടരും.അടുത്ത മഴക്കാലത്തിന് മുമ്പ് നാലുതവണ സ്‌പെഷ്യൽ ചെക്കിംഗ് ടീം പരിശോധന നടത്തും. ഇത്തരം സംവിധാനങ്ങളോട് അലസത കാണിക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവർ തിരുത്തൽ നടപടികൾക്ക് വിധേയരാക്കും.
പുതുതായി നടപ്പാക്കുന്ന സംവിധാനം ഫലപ്രദമാക്കുന്നതിന് താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ കഠിന പരിശ്രമം നടത്തുകയാണ്.ഗ്രൗണ്ട് ലെവലിൽ ഉദ്യോഗസ്ഥർ എത്തുന്നത് വർദ്ധിപ്പിക്കാനായി.റോഡുകളിലെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി ഇടപെടാനും കഴിയും.
സുതാര്യത ഉറപ്പു വരുത്തിയാൽ, സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ, ഗ്രൗണ്ട് ലെവൽ പരിശോധന കൃത്യമായി നടത്തിയാൽ, ഫീൽഡ് സജീവമാക്കിയാൽ കുറേയേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും.എണ്ണ ഇട്ട യന്ത്രം പോലെ ഉദ്യോഗസ്ഥരെ ചലിപ്പിക്കാനാകും.
റോഡുകളിലെ കുഴികളുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന
അതിന്റെ പ്രൊസീജിയർ അനുസരിച്ച് മുന്നോട്ട് പോകും. ഇതൊക്കെ ജനങ്ങൾക്ക് ഗുണകരമാകുന്ന കാര്യങ്ങളാണ്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ വരുന്ന ഏത് ക്രിയാത്മകമായ നിർദ്ദേശങ്ങളെയും വിമർശനങ്ങളെയും ഇടപെടലുകളെയും രണ്ട് കൈയും നീട്ടി സ്വീകരിക്കും.
ജല അതോറിറ്റിയുടെ പ്രവൃത്തി
ജല അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പലയിടത്തും പ്രശ്നമായപ്പോഴാണ് ജലവിഭവ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ ചില തീരുമാനങ്ങൾ കൈക്കൊണ്ടു, ഒരു സമിതി രൂപീകരിച്ചു. അതിന് പോർട്ടൽ സംവിധാനങ്ങൾ ഒരുക്കി . അതിലും ചില വീഴ്ചകൾ വരുന്നുണ്ട്. എന്നാലും കുറേയേറെ കാര്യങ്ങൾ ചെയ്യാനായിട്ടുണ്ട്. വീഴ്ചകൾ പ്രത്യേകമായി പരിശോധിക്കും.
ഉദ്യോഗസ്ഥർ താഴെ തട്ടിലേക്കിറങ്ങുന്നു
ഉദ്യോഗസ്ഥർ താഴേ തട്ടിൽ ഇറങ്ങുന്നത് കുറവാണ് . ഓഫീസുകളിൽ കുറേ ജോലിയുണ്ട് എന്നുള്ളതുകൊണ്ട് താഴേതട്ടിലേക്ക് ഇറങ്ങരുതെന്ന് പറയാൻ കഴിയില്ല. പി ഡബ്ല്യൂഡി മാന്വലിൽ തന്നെ ഇത് പ്രത്യേകമായി പറയുന്നുണ്ട്. വഹിക്കുന്ന സ്ഥാനം അനുസരിച്ച് ഓരോ ഉദ്യോഗസ്ഥരും എത്ര കി.മീ റോഡുകൾ പരിശോധിക്കണമെന്ന് മാന്വലിൽ പറയുന്നുണ്ട്. അത് കൃത്യമായി നമ്മുടെ സംസ്ഥാനത്ത് നടന്നാൽ കുറേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പറ്റും. ഒരു സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് മാസത്തിൽ 6,7 ദിവസം ഫീൽഡ് പരിശോധനക്ക് മാറ്റി വയ്ക്കുന്നതിൽ ഒരു പ്രശ്നവുമില്ല. അദ്ദേഹം യാത്ര ചെയ്യാൻ തീരുമാനിച്ചാൽ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരും സ്വാഭാവികമായി യാത്ര ചെയ്യേണ്ടതായി വരും. മന്ത്രി തലം മുതൽ താഴേക്കിറങ്ങണം.ഓഫീസിൽ ഇരുന്ന് ചെയ്യേണ്ട കാര്യങ്ങൾ ഓഫീസിലും ഫീൽഡിൽ ചെയ്യേണ്ടവ അങ്ങനെയും ചെയ്യണം. ഇത് സുതാര്യമാകണം. സമൂഹം അറിയണം. സമൂഹത്തെ അറിയിക്കണം. മന്ത്രി മുതൽ ഓവർസീയർ വരെ ഫീൽഡിൽ ഉണ്ടാവുക എന്ന ഒരു സംവിധാനം ഉണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |