കോട്ടയം . ഒരു മാസം കഴിഞ്ഞ് സാറേ, ഞങ്ങളുടെ കുടിവെള്ളം മുട്ടിയിട്ട്. തൊണ്ട നനയ്ക്കാൻ ഞങ്ങൾ പരക്കം പായുമ്പോൾ ഇനിയും ഇത് കണ്ടെന്ന് നടിക്കരുത്. കോട്ടയം നഗരസഭയിലെ 14-ാം വാർഡായ കീഴിക്കുന്ന് നിവാസികൾക്ക് അധികൃതരോട് പറയാനുള്ളത് ഇത്ര മാത്രമാണ്. വെള്ളം വരവ് നിലച്ച് ജീവനറ്റ പൊതുപൈപ്പിന് മുന്നിൽ പൂക്കളിട്ട്, മെഴുകുതിരി കത്തിച്ച് അവർ പ്രതിഷേധിച്ചത് നാലാളെങ്കിലും ഈ ദുരിതം അറിയട്ടെയെന്ന് കരുതിയാണ്. എ.ആർ ക്യാമ്പിനും ഗുരുമന്ദിരത്തിനും സമീപമുള്ള പത്തോളം വീടുകളിലാണ് വെള്ളം എത്താത്തത്. അടുത്തുള്ള മുള്ളൻകുഴി മേഖലയിൽ വെള്ളമുണ്ട്. എന്നാൽ ഉയർന്ന പ്രദേശത്ത് കഴിയുന്നവരാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. വട്ടമൂട് പാലത്തിന് സമീപത്തെ ആറ്റിലാണ് കുളിക്കുന്നതും വസ്ത്രങ്ങൾ കഴുകുന്നതും. കുടിവെള്ളത്തിനായി ഒരു വീട്ടിലെ കിണറാണ് ആകെയുള്ള ആശ്വാസം. എന്നാൽ കനത്ത ചൂടിൽ ഇതും വറ്റിയതോടെയാണ് ആ വഴിയും അടഞ്ഞു.
പരസ്പരം വിഴുപ്പലക്കൽ.
വാട്ടർ അതോറിറ്റിയുടെ പിഴവാണെന്ന് നഗരസഭയും ജലം പമ്പ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് വാട്ടർ അതോറിറ്റിയും കൈയൊഴിയുമ്പോൾ പ്രതിസന്ധിയിലേക്ക് വീഴുന്നത് പണം കൊടുത്ത് ജലം വാങ്ങാൻ കഴിയാത്ത സാധാരണക്കാരാണ്. അതേസമയം, നേരത്തെ പുലർച്ചെ മൂന്നിനും നാലിനുമാണ് വെള്ളം വന്നിരുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രാവിലെ ഉണർന്നുവരുമ്പോൾ ഒരു ബക്കറ്റ് വെള്ളം കിട്ടിയാലായി. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ ഒരുമിച്ച് പ്രതിഷേധം സംഘടിപ്പിക്കാണ് പ്രദേശവാസികളുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |