കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി കോലോത്ത് സജീവന്റെ മരണം കസ്റ്റഡിയിൽ അല്ലെന്ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. വടകര എം.എൽ.എ കെ.കെ. രമ നിയമസഭയിൽ ഇത് സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് സജീവന്റെ മരണം പൊലീസ് കസ്റ്റഡിയിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.
പൊലീസ് മർദ്ദനത്തെ തുടർന്നാണ് സജീവൻ കുഴഞ്ഞുവീണ് മരിക്കാനിടയായതെന്നാണ് കോടതിയിൽ സമർപ്പിക്കാനിരിക്കുന്ന കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വീഴ്ചയുണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിൽ അയച്ച സി.സി ടിവി ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കും. വടകര പൊലീസ് സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങൾ, സംഭവ ദിവസം സജീവനും കൂട്ടുകാരനും മാഹിയിൽ നിന്ന് വടകര വരെ സഞ്ചരിച്ച വഴിയോര ദൃശ്യങ്ങൾ, മറ്റൊരു വാഹനക്കാരനുമായുണ്ടായ തർക്കം, പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് തുടങ്ങിയ ദൃശ്യങ്ങളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും സ്‌റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |