പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത് സർക്കാർ
തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ദളിതനായ പിതാവിനും മകൾക്കും ജീവനക്കാരുടെ മർദ്ദനമേറ്റ കേസിൽ, പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും.
മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദ്ദിച്ചെന്നും തടയാൻ ശ്രമിച്ച വിദ്യാർത്ഥിനിയായ മകളെയും മർദ്ദിച്ചെന്നുമാണ് കേസ്. പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യഹർജിയെ സർക്കാർ ശക്തമായി എതിർത്തിട്ടുണ്ട്. മർദ്ദനമേറ്റ പ്രേമനൻ സ്ഥിരം പരാതിക്കാരനാണെന്ന് പ്രതികൾ മുൻകൂർ ജാമ്യഹർജിയിൽ ആരോപിച്ചിരുന്നു. പ്രതികൾക്ക് പ്രേമനനെ മുൻപരിചയമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ജനങ്ങളുടെയും പിതാവിന്റെയും മുന്നിൽ വച്ച് മർദ്ദനമേറ്റ വിദ്യാർത്ഥിനിയുടെ സ്ത്രീത്വം അപമാനിക്കപ്പെട്ടു. സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോയിലുള്ള പ്രതികളുടെ ശബ്ദവും ദൃശ്യങ്ങളും ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിൽ ചോദ്യചെയ്യേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പ്രേമനന് മർദ്ദനമേറ്റിട്ടില്ലെന്നും ജീവനക്കാരോട് വഴക്കുണ്ടാക്കി അസഭ്യം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, പൊലീസ് വരുന്നതു വരെ വിശ്രമ കേന്ദ്രത്തിൽ തടഞ്ഞുവയ്ക്കുകയാണ് ചെയ്തതെന്നും പ്രതികൾ വാദിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ പീഡന നിരോധന നിയമം സ്ഥിരമായി ദുരുപയോഗം ചെയ്യുന്ന ആളാണ് പ്രേമനനെന്നും 25ഓളം പരാതികൾ ഇയാളുടേതായുണ്ടെന്നും പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീനും പ്രതികൾക്കായി നെയ്യാറ്റിൻകര ആർ.അജയകുമാറും ഹാജരായി.
കള്ളിക്കാട് മൈലക്കര മംഗല്യയിൽ മിലൻ ഡോറിച്ച്, ആറാമട തേരിഭാഗം പുലരിയിൽ എസ്. ആർ. സുരേഷ് കുമാർ, കരകുളം കാച്ചാണി ശ്രീശൈലത്തിൽ എൻ. അനിൽ കുമാർ, വീരണക്കാവ് പന്നിയോട് അജിഭവനിൽ അജികുമാർ. എസ്, കുറ്റിച്ചാൽ ദാറുൾ അമനിൽ മുഹമ്മദ് ഷെരീഫ് എന്നിവരാണ് മുൻകൂർ ജാമ്യഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |