ആലുവ: മാർക്കറ്റ് മേൽപ്പാലത്തിനടിയിലെ സ്ഥലം 'പേ ആൻഡ് പാർക്കിംഗിന് കരാറെടുത്തയാൾ ലോട്ടറി കച്ചവടക്കാർക്കും തട്ടുകടകൾക്കും മറിച്ച് നൽകിയതോടെ വാഹനങ്ങൾ വീണ്ടും പെരുവഴിയിലായി. ആക്ഷേപം ഉയർന്നതിനെ തുടർന്ന് നഗരസഭ അനധികൃത കച്ചവടം ഒഴിപ്പിച്ചെങ്കിലും കച്ചവടക്കാർ വീണ്ടും തിരിച്ചെത്തുകയായിരുന്നു.
നഗരസഭയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഒത്താശയോടെയാണ് പാർക്കിംഗ് ഏരിയയിൽ കച്ചവടം പൊടിപൊടിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഉന്തുവണ്ടിയിലാണ് തട്ടുകടയെങ്കിലും മൂന്ന് മണിയാകുമ്പോഴേക്കും ബഞ്ചുകളും കസേരകളും നിരത്തി ആവശ്യത്തിന് സ്ഥലം കച്ചവടക്കാരൻ കൈയ്യടക്കും. ഇതോടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യണം. കൊച്ചി മെട്രോ സൗന്ദര്യവത്കരിച്ച ഭാഗത്താണ് ലോട്ടറിത്തട്ടുകൾ. പാർക്കിംഗ് ഏരിയയുടെ വശങ്ങളിൽ തറകെട്ടി മണ്ണിട്ട് ഉയർത്തിയ ഭാഗത്തെ അലങ്കാരപുല്ലുകളെല്ലാം നശിച്ചു. ഇവിടെയാണ് അനധികൃത ലോട്ടറി തട്ടുകൾ. അന്യസംസ്ഥാനക്കാരെ കൂലിക്ക് നിർത്തി പാലക്കാട് സ്വദേശിയാണ് ലോട്ടറി കച്ചവടം നടത്തുന്നതെന്ന് പറയുന്നു. ഇയാൾക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ഡസനിലേറെ ലോട്ടറി സ്റ്റാളുകളുണ്ടത്രെ.
പാർക്കിംഗിന് കരാറെടുത്തയാളാണ് അനധികൃതമായി ലോട്ടറി കച്ചവടത്തിനും തട്ടുകടകൾക്കും അനുമതി നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച് ആഗസ്റ്റ് 23ന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിഷയം നഗരസഭ ചെയർമാൻ ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭ ഉദ്യോഗസ്ഥരെത്തി അനധികൃത കച്ചവടം നിർത്തിച്ചു. ലോട്ടറി തട്ടുകൾ കസ്റ്റഡിയിലെടുക്കുകയും തട്ടുകടകൾ നിർത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ പഴയതിനേക്കാളും സജീവമായാണ് അനധികൃത കച്ചവടം നടക്കുന്നത്. ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപയ്ക്കാണ് സ്വകാര്യ വ്യക്തിക്ക് പാർക്കിംഗിന് കരാർ നൽകിയിട്ടുള്ളതെന്ന് പറയുന്നു. എന്നാൽ ദിവസേന ആയിരക്കണക്കിന് രൂപയാണ് പാർക്കിംഗ് ഇതര ഇടപാടിലൂടെ കരാറുകാരൻ സമ്പാദിക്കുന്നത്. മേൽപ്പാലത്തിനടിയിലെ സ്ഥലം എൻ.എച്ചിന് അവകാശപ്പെട്ടതാണ്. ദേശീയപാത അധികൃതരുടെ അനുവാദത്തോടെയാണ് 'പേ ആൻഡ് പാർക്ക്' സംവിധാനം ഒരുക്കിയതെന്നാണ് നഗരസഭ പറയുന്നത്.
മെട്രോ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കോടികൾ മുടക്കി നവീകരിച്ച നടപ്പാതയിൽ സ്വകാര്യ വ്യക്തികൾ 'തട്ടുകട' നടത്തിയിട്ടും നഗരസഭ നടപടിയെടുത്തിട്ടില്ല. ഇവിടെ കാൽനട യാത്ര പോലും ദുസഹമാണ്. നഗരസഭയിലെ ഒരു കൗൺസിലറുടെ അടുത്ത ബന്ധുവും അയാളുടെ സുഹൃത്തുമാണ് കൈയേറ്റത്തിന് പിന്നിലെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |