കണ്ണൂർ: യുക്രെയിനിലെ മെഡിക്കൽ യൂണിവേഴ്സിറ്റികൾ അടുത്ത മാസം മുതൽ ക്ലാസുകൾ ഓഫ് ലൈനാക്കാൻ തീരുമാനിച്ചെങ്കിലും തിരിച്ചുപോകാൻ കഴിയാത്ത ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർപഠനം പ്രതിസന്ധിയിൽ. സമീപരാജ്യങ്ങളിലെ സർവകലാശാലകളിൽ പഠിക്കാൻ അവസരമുണ്ടെങ്കിലും ട്രാൻസ്ക്രിപ്റ്റ് സർട്ടിഫിക്കറ്റ് ലഭിക്കാത്തത് വിനയായി.
റഷ്യ- യുക്രെയിൻ യുദ്ധത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയവർ ഓൺലൈൻ ക്ലാസിനെയാണ് ആശ്രയിച്ചത്. ഒക്ടോബറിനകം യൂണിവേഴ്സിറ്റികൾ ഓഫ് ലൈൻ ക്ളാസിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. ചില യൂണിവേഴ്സിറ്റികളിൽ ഓഫ് ലൈൻ ക്ളാസ് ആരംഭിച്ചെങ്കിലും വിദ്യാർത്ഥികൾക്ക് പോകാൻ കഴിയുന്നില്ല.
യുക്രെയിനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ മെഡിക്കൽ പഠനം തുടരാനാവില്ലെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ പഠനം പൂർത്തിയാക്കാൻ കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്.
ട്രാൻസ്ക്രിപ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധം
ജോർജിയ ഉൾപ്പെടെ യുക്രെയിന്റെ അയൽരാജ്യങ്ങളിലെ സർവകലാശാലകൾ തുടർപഠനത്തിന് അവസരം നൽകുന്നുണ്ട്. സെമസ്റ്റർ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് ഉൾപ്പെടെയുള്ള രേഖയായ ട്രാൻസ്ക്രിപ്റ്റ് സർട്ടിഫിക്കറ്റ് പഠിച്ച സർവകലാശാലകളിൽ നിന്ന് ഹാജരാക്കണം. സർവകലാശാലകൾ ഓൺലൈനിൽ നൽകുന്ന ട്രാൻസ്ക്രിപ്റ്റ് സർട്ടിഫിക്കറ്റ് മറ്റു രാജ്യങ്ങളിലെ സർവകലാശാലകൾ സ്വീകരിക്കില്ല. സീൽ ചെയ്ത പ്രിന്റൗട്ട് തന്നെ വേണം. സർവകലാശാലകൾ നിയോഗിച്ച ഏജൻസികൾ വഴിയാണ് ഇത് ലഭിക്കുക. നൂറു മുതൽ രണ്ടായിരം ഡോളർ വരെയാണ് ഇതിന് ചില ഏജൻസികൾ ആവശ്യപ്പെടുന്നത്. കിട്ടാൻ കാലതാമസവും വരുന്നുണ്ട്. ഇതുമൂലം തുടർപഠനം മുടങ്ങുന്ന അവസ്ഥയിലാണ് വിദ്യാർത്ഥികൾ.
എഫ്.എം.ജി.ഇക്കും തടസം
വിദേശത്ത് പഠിച്ചവർ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ ) പരീക്ഷ എഴുതണം. അതിനും ട്രാൻസ്ക്രിപ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. നാഷണൽ മെഡിക്കൽ കമ്മിഷന്റെ ജൂലായ് 28 ലെ സർക്കുലർ പ്രകാരം അവസാന വർഷ വിദ്യാർത്ഥികൾ മേയ് 30ന് മുൻപ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. ക്ളിനിക്കൽ ട്രെയിനിംഗ് കിട്ടുന്നതിന് രണ്ടുവർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ ഇതു കൂടിയേ തീരു.
സർക്കാർ പറയുന്നത്
യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികളുടെ തുടർപഠനത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരും ദേശീയ മെഡിക്കൽ കമ്മിഷനുമാണ്. കേന്ദ്ര സർക്കാരിന്റെ മാർഗ നിർദേശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും.
ട്രാൻസ്ക്രിപ്റ്റ് സർട്ടിഫിക്കറ്റില്ലാതെ പഠനം തുടരാനാവാത്ത സ്ഥിതിയാണ്. നേരിട്ട് സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ പോകാൻ കഴിയുന്നില്ല. പോളണ്ട്, ഹംഗറി വഴി സ്വന്തം റിസ്കിൽ പോകണം. പഠനം അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്.
--അൗസാഫ് ഹുസൈൻ, അഞ്ചാം വർഷ മെഡിക്കൽ വിദ്യാത്ഥി, യുക്രെയിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |