ന്യൂഡൽഹി: കാൽനൂറ്റാണ്ടിന് ശേഷം ഗാന്ധി കുടുംബാംഗമല്ലാത്ത കോൺഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിനായി മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എം.പിയുമായ ദിഗ്‌വിജയ് സിംഗും ശശി തരൂർ എംപിയും ഇന്ന് പത്രിക നൽകും. വർക്കിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദത്തിനായി കൂടുതൽ പേർ പത്രിക നൽകിയേക്കും.
തരൂർ ഇന്നുച്ചയ്‌ക്ക് 12.15ന് എ.ഐ.സി.സി ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് അതോറിട്ടി ഒാഫീസിൽ പത്രിക സമർപ്പിക്കും. 12നും 3നും ഇടയിൽ പത്രിക നൽകുമെന്ന് ദിഗ്‌വിജയ് സിംഗും സൂചിപ്പിച്ചു. ഇദ്ദേഹം പത്ത് സെറ്റ് പത്രിക വാങ്ങിയിരുന്നു.
ഔദ്യോഗിക സ്ഥാനാർത്ഥിയാകേണ്ടിയിരുന്ന അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിന് നൽകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെയാണ് ദിഗ്‌വിജയ് സിംഗിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായത്. തരൂർ തുടക്കം മുതൽ രംഗത്തുണ്ട്.
ലഭിക്കുന്ന വോട്ടു നോക്കി വൈസ് പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റ്മാരെയും നിയമിക്കാനിടയുണ്ട്. ജി - 23 ഗ്രൂപ്പിന്റെ പ്രതിനിധിയായി എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിന് അവസരം ലഭിച്ചേക്കും.
ദിഗ്‌വിജയ് സിംഗ് തരൂരിനെ വസതിയിലെത്തി കണ്ടു. സിംഗിന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്‌തെന്നും സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദ മത്സരമായിരിക്കുമെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. ആരു ജയിച്ചാലും കോൺഗ്രസിന്റെ വിജയമായിരിക്കും-തരൂർ പറഞ്ഞു.
മുഖ്യമന്ത്രി പദത്തിലിരുന്ന് പാർട്ടി അദ്ധ്യക്ഷ പദവി വഹിക്കാൻ കഴിയില്ലെന്ന് ഇന്നലെ തന്നെ കണ്ട ഗെലോട്ടിനെ സോണിയ ധരിപ്പിച്ചിരുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിന് എം.എൽ.എമാരെ വച്ച് തടയിട്ടതിൽ നീരസമുണ്ടെങ്കിലും ഭരണം നിലനിറുത്താൻ ഗെലോട്ടിനെ മുഖ്യമന്ത്രിയായി നിലനിറുത്തിയേക്കും. കലാപമുണ്ടാക്കിയ എം.എൽ.എമാരുടെ നടപടികളിൽ അദ്ദേഹം സോണിയയോട് മാപ്പു പറഞ്ഞു. ഇന്നലെ സച്ചിൻ പൈലറ്റ് സോണിയയുമായി ചർച്ച നടത്തി.
രാജസ്ഥാനിലെ പ്രതിസന്ധി മൂലം അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് ഗെലോട്ട് അറിയിച്ചു. മുഖ്യമന്ത്രിയായി തുടരുമോ എന്ന് കോൺഗ്രസ് സോണിയ ഗാന്ധി തീരുമാനിക്കും. രാജസ്ഥാൻ വിഷയത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്ന് സോണിയയെ കണ്ട ശേഷം സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. എ.കെ.ആന്റണിയും നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ജി23 നേതാക്കൾ യോഗം ചേർന്നു
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണത്തിന് ഒരു ദിവസം ശേഷിക്കെ ഇന്നലെ രാത്രി ജി 23 നേതാക്കൾ യോഗം ചേർന്നു. ആനന്ദ് ശർമ്മയുടെ ഡൽഹിയിലെ വസതിയിൽ മനീഷ് തിവാരി, പൃഥ്വീരാജ് ചവാൻ, ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവരാണ് യോഗം ചേർന്നത്. ജനാധിപത്യ രീതിയിലുള്ള അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനെസ്വാഗതം ചെയ്യുന്നുവെന്ന് ചവാൻ പറഞ്ഞു.
രാജസ്ഥാൻ നേതാക്കൾക്ക് മുന്നറിയിപ്പ്
പരസ്പരം ചളിവാരിയെറിയുന്ന പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾക്ക് എ.ഐ.സി.സിയുടെ മുന്നറിയിപ്പ്. ഗെലോട്ട് -സച്ചിൻ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണിത്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചും മറ്റു നേതാക്കൾക്കെതിരെയും പരസ്യ പ്രസ്താവന പാടില്ലെന്നും ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |