തിരുവല്ല: വെള്ളം നിറഞ്ഞുകിടക്കുന്ന പാടശേഖരങ്ങൾക്ക് നടുവിലൂടെ പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ഒരു യാത്രപോകാം. റോഡിനോടു ചേർന്നൊഴുകുന്ന തോട്ടിലൂടെ ബോട്ടിംഗ് നടത്താം.അരികുചേർന്ന് നിൽക്കുന്ന തെങ്ങിൻതോപ്പുകളുടെ മനോഹരമായ കാഴ്ചകൾ നുകരാം. ചെറുതുംവലുതുമായ ആറ്റുമീനുകളെ പരിചയപ്പെടാം.അവയെ വലവീശി പിടിക്കാം.കായൽ പോലെ പരന്നുകിടക്കുന്ന പാടശേഖരത്തിന്റെ വിദൂരകാഴ്ചകൾ ആസ്വദിക്കാം.പടിഞ്ഞാറൻ ചക്രവാളത്തിലെ അസ്തമയ സൂര്യന്റെ വശ്യസുന്ദരമായ ദൃശ്യങ്ങൾ കാണാം.ഇഷ്ടമായതൊക്കെ കാമറയിൽ പകർത്താം.ടൂറിസ്റ്റുകളെ ആകർഷിക്കാനായി പ്രകൃതി ഒരുങ്ങിയിരിക്കുന്നത് പെരിങ്ങര പഞ്ചായത്തിലെ വേളൂർ മുണ്ടകത്താണ്. എം.സി.റോഡിനെയും തിരുവല്ല-കായംകുളം റോഡിനെയും ബന്ധിപ്പിക്കുന്ന ഇടിഞ്ഞില്ലം-കാവുംഭാഗം റോഡിൽ വേങ്ങൽപള്ളിക്ക് സമീപത്ത് നിന്നാണ് വേളൂർ മുണ്ടകം ഭാഗത്തേക്ക് പോകേണ്ടത്. പാടശേഖരങ്ങൾക്ക് നടുവിലൂടെ അഞ്ച് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റോഡാണ് ഇവിടേക്കുള്ള ഏകആശ്രയം. റോഡുംതോടും സമന്വയിച്ച് കടന്നുപോകുന്ന റോഡ് മുണ്ടകം ഭാഗത്ത് അവസാനിക്കും. അതിനാൽ തിരികെ പോകേണ്ടതും ഈവഴിയിലൂടെത്തന്നെ. പത്തനംതിട്ട,കോട്ടയം ജില്ലകളുടെ അതിർത്തിപങ്കിടുന്ന ഈ പ്രദേശത്തെ ഉപജീവിച്ച് നിരവധി മത്സ്യത്തൊഴിലാളികളും കർഷകരും കഴിയുന്നു.
സമൃദ്ധമായ മത്സ്യസമ്പത്ത്
പരൽ,പള്ളത്തി,വയമ്പ്,തൂളി,കോല,സിലോപ്പിയ,പൊടിമീൻ തുടങ്ങിയ വ്യത്യസ്തങ്ങളായ ഒട്ടേറെ മത്സ്യങ്ങൾ ഇവിടുത്തെ തോടുകളിലുണ്ട്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരവും ഇവിടുത്തെ അഞ്ചടി വേളൂർ മുണ്ടകമാണ്. ഇവിടേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കാൻ നാട്ടുകാർ ഒട്ടേറെശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻപോലും അധികൃതർ തയ്യാറായിട്ടില്ല. വെള്ളമുള്ള തോട്ടിലാകെ പോളനിറഞ്ഞു കിടക്കുകയാണ്. സഞ്ചാരികൾക്കായി ഇരിപ്പിടങ്ങളോ മറ്റു സൗകര്യങ്ങളോ ഇവിടെയില്ല. വെള്ളപ്പൊക്ക കാലത്ത് ഇവിടേക്കുള്ള യാത്ര ദുഷ്‌കരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |