■പ്രായപരിധിയെച്ചൊല്ലി പിരിമുറുക്കം ശക്തം
തിരുവനന്തപുരം: ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് തലസ്ഥാന നഗരിയിൽ ഇന്ന് ചെങ്കൊടിയുയരും. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലെ പി.കെ.വി നഗറിൽ സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തുന്നതോടെ നാല് ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമാവും.
പ്രായപരിധി മാർഗരേഖയെച്ചൊല്ലിയടക്കം പാർട്ടിയിൽ ഒരു വിഭാഗം നേതാക്കൾ എതിർപ്പുയർത്തുന്ന സാഹചര്യത്തിൽ, അങ്ങേയറ്റം പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലാണ് സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. മത്സരമുണ്ടാകുമോയെന്നതിലാണ് ആകാംക്ഷയേറെ. സമ്മേളനത്തിന് മുന്നേ മുതിർന്ന നേതാവ് സി. ദിവാകരൻ പൊട്ടിച്ച വെടിയുടെ അലയൊലി അടങ്ങിയിട്ടില്ല. നാളെ പ്രതിനിധി സമ്മേളനനഗരിയായ ടാഗോർ തിയേറ്ററിൽ പതാക ഉയർത്തേണ്ടതും സി. ദിവാകരനാണ്. വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന താക്കീത് സമ്മേളനത്തിന് തൊട്ടുമുമ്പായി പാർട്ടി മുഖമാസികയിലെ കത്തിലൂടെ സെക്രട്ടറി കാനം രാജേന്ദ്രൻ നൽകിക്കഴിഞ്ഞു.
ബാനർ, പതാക, കൊടിമര ജാഥകൾ നാളെ വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് സംഗമിക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാളെ ടാഗോർ തിയേറ്ററിലെ സി.കെ. ചന്ദ്രപ്പൻ നഗറിൽ പ്രതിനിധി സമ്മേളനം ജനറൽസെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലാ സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 563 പ്രതിനിധികളാണ് പങ്കെടുക്കുക.ഉദ്ഘാടന സമ്മേളനത്തിന് ശേഷം അവതരിപ്പിക്കുന്ന രാഷ്ട്രീയ, സംഘടനാ റിപ്പോർട്ടുകളിന്മേൽ രണ്ട് ദിവസം പ്രതിനിധി ചർച്ചകൾ. മൂന്നിന് പുതിയ സംസ്ഥാന കൗൺസിലിന്റെയും സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. നാളെ വൈകിട്ട് ടാഗോർ തിയേറ്ററിൽ ഫെഡറലിസവും കേന്ദ്ര, സംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും.
മൂന്നാം തവണയാണ് തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്.
തലസ്ഥാനനഗരം സമ്മേളനത്തിന് ഒരുങ്ങിക്കഴിഞ്ഞു. നഗരവീഥികളെല്ലാം ചെങ്കൊടികളാൽ നിറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |