കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ യു.ജി.സി അംഗീകാരം ലഭിച്ച കോഴ്സുകൾ ഒഴികെയുള്ള വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കാൻ ഹൈക്കോടതി മറ്റു സർവകലാശാലകൾക്ക് അനുമതി നൽകി. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയൊഴികെയുള്ള സർവകലാശാലങ്ങൾ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നത് തടഞ്ഞ സർക്കാർ വിജ്ഞാപനത്തിനെതിരെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവ്.
മലയാളം, ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം, അറബിക് വിഷയങ്ങളിലെ ബി.എ കോഴ്സുകൾക്കും മലയാളം, ഇംഗ്ളീഷ് എം.എ കോഴ്സുകൾക്കുമാണ് യു.ജി.സി അംഗീകാരം നൽകിയത്. ഇതൊഴികെയുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താനാണ് മറ്റു സർവകലാശാലകൾക്ക് ഹൈക്കോടതി ഇപ്പോൾ അനുമതി നൽകിയത്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് അനുമതി ലഭിച്ച കോഴ്സുകളിൽ വിദൂര വിദ്യാഭ്യാസ കോഴ്സു നടത്താൻ മറ്റുള്ളവരെ അനുവദിക്കണോയെന്ന കാര്യത്തിൽ വിശദമായ വാദം കേൾക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സാങ്കേതിക സർവകലാശാലയിൽ
വരുന്നു മികവിന്റെ മൂന്നുകേന്ദ്രങ്ങൾ
തിരുവനന്തപുരം: ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ നൂതന പഠന ഗവേഷണങ്ങൾക്ക് നേതൃത്വം നൽകാൻ അന്തർദ്ദേശീയ നിലവാരത്തിലുള്ള മികവിന്റെ മൂന്ന് കേന്ദ്രങ്ങൾ തുടങ്ങാൻ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. 30 കോടിയാണ് ചെലവ്. സുസ്ഥിര വികസനം, കാർബൺ ന്യൂട്രാലിറ്റി എന്നീ മേഖലകളിലെ കേന്ദ്രം കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളേജിലും നിർമ്മിത ബുദ്ധി, യന്ത്റബുദ്ധി, റോബോട്ടിക്സ്, ഓട്ടോമേഷൻ എന്നീ മേഖലകളിലെ മികവിന്റെ കേന്ദ്രം എറണാകുളം മോഡൽ എൻജിനിയറിംഗ് കോളേജിലും എമർജിംഗ് മെറ്റീരിയൽസ് അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട കേന്ദ്രം കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലുമാണ് തുടങ്ങുക. ഇവിടെ നടപ്പിലാക്കുന്ന അക്കാഡമിക്, ഗവേഷണ പദ്ധതികളുടെ വിശദാംശങ്ങളും പ്രവർത്തന, ഭരണ നിർവഹണ രീതികളും തയ്യാറാക്കാൻ സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |