കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായി രേഖകളുടെ പകർപ്പ് പ്രതിഭാഗത്തിനു നൽകണമെന്ന ഉത്തരവു പാലിക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. രേഖകൾ നൽകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവു പാലിക്കാതെ രേഖകളെല്ലാം പ്രോസിക്യൂഷൻ ആശ്രയിക്കുന്നവയല്ലെന്നും ചിലതു പ്രതിഭാഗത്തിനു നൽകിയതാണെന്നും വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടു നൽകി. ചില രേഖകൾ ധാരാളം പേജുകളുള്ളതാണെന്നും വിശദീകരിച്ചു. ഏതൊക്കെ രേഖകളാണ് പ്രോസിക്യൂഷൻ ആശ്രയിക്കുന്നതെന്ന് പ്രോസിക്യൂട്ടറാണ് തീരുമാനിക്കുന്നതെന്നിരിക്കെ അന്വേഷണ ഉദ്യോഗസ്ഥൻ സ്വയം രേഖകളുടെ പ്രാധാന്യം തീരുമാനിക്കുകയാണോയെന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നിർദ്ദേശിച്ചു. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം എല്ലാ ദിവസവും കേസു പരിഗണിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഉത്തരവു പാലിക്കാതിരിക്കുന്നത് വിചാരണ തടസപ്പെടുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |