തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ആഴ്ചയിൽ ആറു ദിവസം സിംഗിൾ ഡ്യൂട്ടി ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാക്കും. ഇന്നലെ നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഒന്നിന് പാറശ്ശാല ഡിപ്പോയിൽ മാത്രം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാൻ തീരുമാനിച്ചത്. ദിവസവും 12 മണിക്കൂർ ഡ്യൂട്ടിയിൽ എട്ടു മണിക്കൂറിന് ശേഷം ജോലി ചെയ്യുന്നവർക്ക് അധികവേതനം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായി. അതേസമയം, ഒക്ടോബർ 1 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് അറിയിച്ചു. 8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡി.എയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
ഉടക്കി ബിജുവും വിൻസെന്റും
സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്ന ചർച്ചയ്ക്കിടെ എം.ഡി ബിജു പ്രഭാകറും ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റുമായി വാക്കേറ്റമുണ്ടായി. ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്ക് ചർച്ച ചെയ്യാത്തതെന്തെന്ന വിൻസെന്റിന്റെ ചോദ്യത്തിന് അതിന് ഉദ്ദേശമില്ലെന്ന എം.ഡിയുടെ മറുപടിയാണ് തർക്കത്തിനു കാരണമായത്. പണിമുടക്കിനെ നേരിടാൻ കെ.എസ്.ആർ.ടി.സി ഡയസ്നോൺ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |