മുൻ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സൈറസ് മിസ്ത്രിയുടെ അപകടമരണത്തെ തുടർന്ന് ഇന്ത്യയിലെ റോഡുകളിലെ മരണക്കെണിയെ കുറിച്ചും റോഡ് സുരക്ഷ മാനദണ്ഡങ്ങളിലെ പാളിച്ചകളും വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പാസഞ്ചർ കാറുകളിൽ ആറ് എയർ ബാഗുകൾ നിർബന്ധമാക്കണമെന്ന തീരുമാനവും കേന്ദ്ര റോഡ് ഗതാഗത വകുപ്പ് എടുത്തിരുന്നു. റോഡ് സുരക്ഷ മാനദണ്ഡങ്ങൾ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ തീരുമാനം നടപ്പിലാക്കി തുടങ്ങുമെന്നാണ് റോഡ് ഗതാഗത മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം ഉടനെ പ്രാവർത്തികമായിതുടങ്ങില്ല എന്ന വിവരമാണ് ഇപ്പോൾ കേന്ദ്രമന്ത്രിയായ നിതിൻ ഗഡ്കരി അറിയിച്ചിരിക്കുന്നത്. അദ്ദേഹം പങ്കുവെച്ച ട്വീറ്റ് പ്രകാരം കാറുകളിൽ ആറ് എയർ ബാഗുകൾ നിർബന്ധമാക്കലിന്റെ സമയപരിധി 2023 ഒക്ടോബർ ഒന്ന് വരെ നീട്ടിയിട്ടുണ്ട്.
പുതിയ ഉത്തരവ് നടപ്പിലാക്കാൻ ആഗോള കാർ നിർമാതാക്കൾക്കും വിതരണ ശൃംഖലയ്ക്കുമുള്ള പരിമിതികൾ മൂലമാണ് കാലതാമസമുണ്ടാകുന്നത് എന്നാണ് നിതിൻ ഗഡ്കരി നൽകുന്ന വിശദീകരണം.
Safety of all passengers travelling in motor vehicles irrespective of their cost and variants is the foremost priority.
— Nitin Gadkari (@nitin_gadkari) September 29, 2022
കാർ വിപണനത്തിൽ ലോകത്തിൽ നാലാമതായുള്ള ഇന്ത്യയിൽ രണ്ട് എയർ ബാഗുകൾ മാത്രമുള്ള കാറുകളാണ് കൂടുതൽ വിറ്റുപോകുന്നത്. മുൻ സീറ്റിൽ യാത്ര ചെയ്യുന്ന ഡ്രൈവറിനും സഹയാത്രികനും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിലവിൽ കാറുകളിൽ രണ്ട് എയർ ബാഗുകൾ നിർബന്ധമാക്കിയുള്ല നിയമം മാത്രമാണുള്ളത്. അതിനാൽ തന്നെ അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള കാറുകൾ വാങ്ങുന്നവർക്ക് രണ്ട് എയർബാഗുകളുടെ സുരക്ഷ കൊണ്ട് തൃപ്തിപ്പെടണം. അല്ലെങ്കിൽ ലക്ഷങ്ങൾ അധികം ചെലവാക്കി കൂടുതൽ എയർബാഗുകളുള്ള കാറ് സ്വന്തമാക്കണം. കാറിനുള്ളിലുള്ളവർക്കെല്ലാം സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ രീതിയിൽ നിന്നുള്ള പരിഷ്കാരമായാണ് നാല് എയർബാഗുകൾ കൂടി അധികമായി ഉൾപ്പെടുത്താൻ തീരുമാനമായത്. എന്നാൽ ഈ തീരുമാനം നടപ്പിലാക്കാൻ ഒരു വർഷം ഇനിയും കാത്തിരിക്കേണ്ടി വരുന്നതിനാൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് കൂടുതൽ എയർബാഗുകളുള്ള കാറുകൾക്കായി വിലകൂടിയ കാറുകൾ തിരഞ്ഞെടുക്കുക എന്നുള്ളതായിരിക്കും ഏകവഴി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |