കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിൽ കോടിക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച മഞ്ഞമൺകാല കുടിവെള്ള പദ്ധതിയുടെ വാട്ടർടാങ്ക് ചോർന്നൊലിക്കുന്നു. 10.3 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ ഒരു വശത്താണ് ചോർച്ചയുള്ളത്.
ഒരു ലക്ഷം കുടുംബങ്ങളുടെ ആശ്രയം
വിളക്കുടി, മേലില, വെട്ടിക്കവല ഗ്രാമപഞ്ചായത്തുകളിലെ ഒരു ലക്ഷം കുടുംബങ്ങൾക്കാണ് പദ്ധതി പ്രയോജനപ്പെടുന്നത്. എന്നാൽ വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഗാർഹിക കണക്ഷൻ ലഭിച്ച കുറച്ച് വീടുകൾക്ക് മാത്രമേ നിലവിൽ വെള്ളം ലഭിക്കുന്നുള്ളു. മറ്റ് രണ്ട് ഗ്രാമപഞ്ചായത്തുകളിലും പദ്ധതിയുടെ രണ്ടാം ഘട്ടമായി ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്.
ചോർച്ച പരിഹരിച്ചില്ലെങ്കിൽ ടാങ്ക് 'വെള്ള'ത്തിലാകും
മഞ്ഞമൺകാലയിലെ ഉയർന്ന പ്രദേശത്ത് ജല ശുദ്ധീകരണ പ്ലാന്റിനോട് ചേർന്നാണ് 50 അടിയോളം ഉയരത്തിൽ ടാങ്ക് നിർമ്മിച്ചിട്ടുള്ളത്. കമ്മിഷൻ ചെയ്ത് മാസങ്ങൾക്കകം ചോർച്ചയുണ്ടായത് നിർമ്മാണത്തിലുള്ള വലിയ പിഴവാണെന്നാണ് കണ്ടെത്തൽ. ബന്ധപ്പെട്ടവർ ഉടനടി ടാങ്കിന്റെ ചോർച്ച പരിഹരിച്ചില്ലെങ്കിൽ കോടികൾ മുടക്കി പണിത ടാങ്ക് 'വെള്ള'ത്തിലാകും. നബാർഡിന്റെ ധനസഹായത്തോടെ 24.15 കോടി രൂപ വിനിയോഗിച്ച് 2015ലാണ് പദ്ധതി ആരംഭിച്ചത്. 2017ൽ ഉദ്ഘാടനം നടത്താൻ പദ്ധതിയിട്ടെങ്കിലും പല കാരണത്താൽ നീണ്ടു പോയി. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് കമ്മിഷൻ ചെയ്തത്.
ഗ്രമപഞ്ചായത്ത് ഭരണ സമിതി സന്ദർശിച്ചു
വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ഞമൺകാല കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്ക് സന്ദർശിക്കുകയും ചോർച്ച സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തിൽ ജലവിഭവ വകുപ്പ് തികഞ്ഞ നിസംഗതയാണ് കാണിക്കുന്നതെന്നും അടിയന്തരമായി ഗ്രാമപഞ്ചായത്ത് കമ്മിറ്റി കൂടി മേൽ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |