കൊല്ലം: മലയോരമേഖലയുടെ സ്വപ്നപദ്ധതിയായ പുനലൂർ - മൂവാറ്റുപുഴ പാതയുടെ നിർമ്മാണം ഇഴയുന്നു. കോന്നി മുതൽ പുനലൂർ വരെ 30 കിലോമീറ്റർ വരുന്ന മൂന്നാം റീച്ചിന്റെ ജോലികളാണ് അനന്തമായി നീണ്ടു പോകുന്നത്. ശബരിമല തീർത്ഥാടന കാലത്തിന് ഒന്നര മാസം മാത്രം ബാക്കി നിൽക്കെ പ്രധാന തീർത്ഥാടന പാതയുടെ നിർമ്മാണം ഇഴയുന്നത് ആശങ്ക ഉയർത്തുന്നു. ക്രഷർ ഉത്പ്പന്നങ്ങളുടെ ക്ഷാമവും തുടർച്ചയായ മഴയുമാണ് നിർമ്മാണത്തെ പിന്നോട്ടടിച്ചത്. പുഴകളുടെയും തോടുകളുടെയും സുഗമമായ ഒഴുക്ക് തടസപ്പെടുത്തി റോഡ് വീതി കൂട്ടി സംരക്ഷണ ഭിത്തി നിർമ്മിച്ചതും കുരുക്കായി. കഴിഞ്ഞ മഴക്കാലത്ത് പുനലൂരിൽ സംരക്ഷണ ഭിത്തി തകർന്നത് വലിയ വിവാദമായിരുന്നു. പൊൻകുന്നം മുതൽ പുനലൂർ വരെ 82.11 കിലോമീറ്റർ റോഡ് വീതികൂട്ടി വളവുകൾ നിവർത്തി, 10 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തുന്നതാണ് പദ്ധതി. പൊൻകുന്നം മുതൽ പ്ളാച്ചേരി വരെയും അവിടെ നിന്ന് കോന്നി വരെയുമുളള രണ്ട് റീച്ചുകൾ പൂർത്തിയായിക്കഴിഞ്ഞു.
ദുരിതമാക്കി കോന്നി - പുനലൂർ റീച്ച്
2021 ജനുവരിയിലാണ് കോന്നി - പുനലൂർ റീച്ചിന്റെ നിർമ്മാണം ആരംഭിച്ചത്.
റോഡ് ടാറിംഗിന് പുറമേ ഇരുവശത്തുമായി നടപ്പാതയും 36 കിലോമീറ്ററിൽ ഓടയുമാണ് നിർമ്മിക്കേണ്ടത്. 107 കലുങ്കുകളുടെയും ചെറുതും വലുതുമായ 4 പാലങ്ങളുടെയും നിർമ്മാണവും കരാറിൽ ഉൾപ്പെട്ടിരുന്നു. കല്ലുകടവ്, മുക്കട, ചെമ്മാം പാലങ്ങളുടെ നിർമ്മാണം നടക്കുന്നതേയുളളു. കലുങ്കുകളുടെ നിർമ്മാണവും പുരോഗമിക്കുന്നു. റോഡിന്റെ ചില ഭാഗങ്ങളിൽ ബി.എം ജോലികൾ പൂർത്തിയായി. ബാക്കി ഭാഗങ്ങളിൽ റോഡ് തകർന്ന് യാത്ര തീർത്തും ദുഷ്കരമാണ്. മഴക്കാലത്ത് ചെളി നിറഞ്ഞുകിടന്ന റോഡ്, ഇപ്പോൾ പൊടികാരണം ജനത്തെ വലയ്ക്കുകയാണ്.
.........................................
അടങ്കൽത്തുക: 737. 64 കോടി
കോന്നി മുതൽ പ്ലാച്ചേരിവരെ: 30.16 കി.മീറ്റർ
കരാർ തുക : 279 കോടി
പുനലൂർ മുതൽ കോന്നി വരെ: 29.84 കി.മീറ്റർ
കരാർ തുക : 221 കോടി
പൊൻകുന്നം മുതൽ പ്ളാച്ചേരി വരെ: 22.11 കി.മീറ്റർ
കരാർ തുക: 237.64 കോടി
ശബരിമല തീർത്ഥാടന കാലം ആരംഭിക്കും മുമ്പ് റോഡ് സഞ്ചാര യോഗ്യമാക്കും. 16 കിലോമീറ്റർ ദൂരം ബി.എം വർക്ക് പൂർത്തിയാക്കും.
ബാക്കിദൂരം വാഹനയാത്രയ്ക്ക് സജ്ജമാക്കും
എക്സിക്യുട്ടീവ് എൻജിനീയർ,
കെ.എസ്.ടി.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |