പദ്ധതിക്കായി 45.40 കോടി രൂപ
കൊല്ലം: വീടുകളിൽ നിന്ന് വൻതുക വിലപേശി വാങ്ങി കക്കൂസ് മാലിന്യം ശേഖരിച്ച് പൊതുസ്ഥലങ്ങളിൽ തള്ളുന്ന മാലിന്യ മാഫിയയുടെ കച്ചവടം പൂട്ടിക്കാൻ നഗരസഭ. നഗരത്തിൽ കക്കൂസ് മാലിന്യം സംസ്കരിക്കുന്ന രണ്ട് ഫീക്കൽ സ്‌ലഡ് ട്രീറ്റ്മെന്റ് പ്ലാന്റുകളാണ് ഇതിനായി നഗരസഭ സ്ഥാപിക്കാനൊരുങ്ങുന്നത്.
അമൃത് രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ആശ്രാമം ആയുർവേദ ആശുപത്രി വളപ്പ്, ഇരവിപുരം സുനാമി കോളനി എന്നിവിടങ്ങളിലാണ് പ്ലാന്റ് ലക്ഷ്യമിടുന്നത്. ഇതിനായി അമൃത് രണ്ട് പദ്ധതിയിൽ നഗരസഭ 45.40 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദരൂപരേഖ വൈകാതെ തയ്യാറാക്കും. വീടുകളിൽ നിന്ന് നിശ്ചിത ഇടവേളയിൽ കക്കൂസ് മാലിന്യം ഇവിടെയെത്തിച്ച് സംസ്കരിക്കാം. നഗരത്തിലെ കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായാകും പ്ലാന്റിന്റെ ശേഷി നിശ്ചയിക്കുക.
ജില്ലയിൽ നിലവിൽ കക്കൂസ് മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതിനാൽ കക്കൂസ് മാലിന്യ മാഫിയ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം പ്രധാനമായും അഷ്ടമുടിക്കായൽ അടക്കമുള്ള ജലാശയങ്ങളിലാണ് ഒഴുക്കുന്നത്. തമിഴ്നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കാനെന്ന പേരിൽ ഫ്ലാറ്റുകൾ, വീടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്ന് ഒരു ലോഡിന് പതിനായിരം രൂപയ്ക്ക് മുകളിലാണ് വാങ്ങുന്നത്. പല തരത്തിൽ ശ്രമിച്ചിട്ടും പൊലീസിനും നഗരസഭയ്ക്കും ഈ സംഘങ്ങളെ തളയ്ക്കാൻ കഴിഞ്ഞിട്ടില്ല. മാലിന്യവുമായി വരുന്ന ലോറിക്ക് മുന്നിൽ പൊലീസോ നഗരസഭ സ്ക്വാഡോ വഴിയിലുണ്ടോയെന്ന് നിരീക്ഷിക്കാൻ ബൈക്കിൽ ആളുകളുണ്ടാകും. നഗരസഭ അരോഗ്യ സ്ക്വാഡ് പിടികൂടാൻ ശ്രമിച്ചപ്പോഴെല്ലാം ആയുധം കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വൻ ശേഷിയുള്ള മോട്ടോറുകൾ ഉപയോഗിച്ച് നിമിഷ നേരം കൊണ്ടാണ് ഇവർ ടാങ്കർ ലോറികളിൽ നിന്ന് മാലിന്യം ജലാശയങ്ങളിലേക്ക് ഒഴുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |