ചേലക്കര : വാഴക്കോട് മുതൽ പ്ലാഴി വരെയുള്ള 22ൽപരം കിലോമീറ്റർ റോഡ് വീതി കൂട്ടി പുനർനിർമ്മിക്കുമെങ്കിലും ചേലക്കര പുതുപ്പാലം മുതൽ ചേലക്കര ടൗൺ വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം ഇടുങ്ങിയ റോഡായി തുടരും. 105.17 കോടി വകയിരുത്തിയുള്ള നിർമ്മാണ പ്രവൃത്തിയാണെങ്കിലും റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയായതിനാൽ സ്ഥലം വില കൊടുത്തു വാങ്ങി വീതി കൂട്ടാനാകില്ലെന്നാണ് അധികൃതർ പറയുന്നത്. ഈ ഭാഗങ്ങളിൽ വീതി കൂട്ടാനായി ഒഴിപ്പിച്ചെടുക്കാൻ കൈയേറ്റവും കാര്യമായില്ല.
പല പ്രാവശ്യം സർവേ നടത്തി തിട്ടപ്പെടുത്തിയ രേഖകളും സ്‌കെച്ചും വച്ച് കൈയേറ്റമെല്ലാം ഒഴിപ്പിച്ചാണ് ഏഴ് മീറ്റർ വീതിയിലുള്ള റോഡും ഡ്രൈനേജ് നിർമ്മാണവും നടത്തിവരുന്നത്. വഴിയോരത്തെ നിവാസികൾ ഭൂരിഭാഗവും റോഡ് വീതി കൂട്ടാനായി ന്യായവിലയ്ക്ക് ഭൂമി വിട്ടു കൊടുക്കാൻ തയ്യാറാണ്. പല സർവേകൾ നടത്തിയെങ്കിലും നിലവിലുള്ള അതിരുകൾക്ക് മാറ്റം വന്നിട്ടില്ല. 2018ലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. പ്ലാഴി മുതൽ പഴയന്നൂർ പുത്തിരിത്തറ വരെയുള്ള റോഡും, മേപ്പാടം മുതൽ തോന്നൂർക്കര വരെയുള്ള റോഡും 40 സെന്റീമീറ്ററോളം കനത്തിലാണ് കോൺക്രീറ്റ് ചെയ്യുന്നത്. റോഡരികിലെ കൈയേറ്റം എല്ലാം ഒഴിപ്പിച്ച് നിരപ്പാക്കിയും, വേണ്ടിടത്തൊക്കെ പാർശ്വഭിത്തിയും കാനയും, കലുങ്കും നിർമ്മിക്കും. പാലങ്ങളും പൊളിച്ച് പണി കഴിഞ്ഞു. നിർമ്മാണപ്രവൃത്തി അടുത്ത മാർച്ച് മാസത്തിനകം തീരുമെന്നാണ് പ്രതീക്ഷ. അതിർവരകളും വഴിവിളക്കും സിഗ്‌നൽബോർഡുമൊക്കെ സ്ഥാപിച്ച് കഴിയുമ്പോൾ നിലവിലെ റോഡിന്റെ മുഖച്ഛായ മാറും.
എന്തായാലും വീതി കൂട്ടാതെയുള്ള റോഡ് നിർമ്മാണത്തിൽ ഏറെ ആശങ്കാകുലരാണ് നാട്ടുകാർ. അതേസമയം പല സർവേകളും കഴിഞ്ഞിട്ടും ചേലക്കരയിൽ പുറമ്പോക്ക് കൈയേറ്റമില്ലെന്ന ഉദ്യോഗസ്ഥരുടെ വാദം ഉൾക്കൊള്ളാൻ നാട്ടുകാരിൽ പലരും തയ്യാറാവുന്നില്ല. ചേലക്കര ബൈപ്പാസിന്റെ നിർമ്മാണത്തിനുള്ള പ്രാഥമിക നടപടിയാരംഭിച്ചിട്ടുണ്ടെന്നും ഇതോടെ യാത്രാ ക്ലേശത്തിനും ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
ചേലക്കരയിൽ മാത്രം ഇടുങ്ങിയ റോഡായി തുടരുന്ന അവസ്ഥയാണുള്ളത്. അതു ശരിയല്ല. കൈയേറ്റമില്ലെങ്കിൽ റോഡ് വീതി കൂട്ടുന്നതിന് ഭൂമി വില കൊടുത്ത് വാങ്ങാൻ സർക്കാർ തയ്യാറാവണം. ഈ നിർമ്മാണ പ്രവൃത്തിക്കൊപ്പം അതിനുള്ള പദ്ധതിയും തയ്യാറാക്കണം. അല്ലാതെയുള്ള നിർമ്മാണം ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴി ഒരുക്കും
ടി.ഗോപാലകൃഷ്ണൻ
ചേലക്കര ടൗൺ വാർഡ് മെമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |