തൃശൂർ: മഹാകവി കുമാരനാശാന്റെ ശൃംഗാരശ്‌ളോകങ്ങളുടെ അന്വേഷണവുമായി വിമർശകർ. ആശാന്റെ കവിതകളെ ആസ്പദമാക്കി സമസ്ത കേരള സാഹിത്യ പരിഷത്ത് നടത്തിയ സെമിനാറായിരുന്നു വേദി. ആശാൻ ശൃംഗാര കവിതകളെഴുതിയാണ് സാക്ഷാൽ കവിതയിലെത്തിയതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ എ.ഡി.ഹരിശർമ്മ മുതൽ ജോസഫ് മുണ്ടശ്ശേരി വരെയുള്ളവർ ആവർത്തിക്കുന്നതിനെ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ചോദ്യം ചെയ്തു. മണിപ്രവാള ശൃംഗാരം ആശാൻ എഴുതിയിട്ടില്ലെങ്കിലും എഴുതിയതെല്ലാം പ്രേമത്തെക്കുറിച്ചായിരുന്നുവെന്നും അത് മറ്റൊരു അർത്ഥത്തിൽ ശൃംഗാരമാണെന്നും തോമസ് മാത്യു അഭിപ്രായപ്പെട്ടു. ഡോ.പി.വി.കൃഷ്ണൻ നായർ, ഡോ.എസ്.കെ.വസന്തൻ , ഡോ.വത്സലൻ വാതുശ്ശേരി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ.സിസ്റ്റർ ബീനാ ജോസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.നെടുമുടി ഹരികുമാർ, ഡോ.ഹേമമാലിനി, ശ്രീമൂലനഗരം മോഹനൻ, പി.യു.അമീർ, കെ.എ.സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |