കാസർകോട്: കാസർകോട് മജലിലെ സ്ഥാപനത്തിൽ നിന്ന് 15 ലക്ഷത്തോളം രൂപയുടെ അസംസ്‌കൃത ഉത്പന്നങ്ങൾ മോഷ്ടിച്ചുകടത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അസാമിൽ നിന്ന് അറസ്റ്റുചെയ്തു. അസാം സ്വദേശി ഷെഫീക്കുൾ എന്ന സുഫൈജുൽ ഇസ്ലാമിനെയാണ് കാസർകോട് എസ്.ഐ മധുസൂദനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
വയനാട് സ്വദേശിയായ അസീസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. പോത്തിന്റെ കുടലും മറ്റ് അവശിഷ്ടങ്ങളും ഉണക്കി അസംസ്‌കൃത ഉത്പന്നങ്ങളാക്കി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഇക്കഴിഞ്ഞ ഏപ്രിൽ 16ന് രാത്രിയാണ് ഉത്പന്നങ്ങൾ കടത്തിയത്. ഇവ തമിഴ്നാട് സ്വദേശികൾക്ക് മറിച്ച് വിൽപ്പന നടത്തിയ സുഫൈജുൽ ഇസ്ലാം അസാമിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
അസാമിലെ ബംഗ്ലാദേശ് അതിർത്തിയായ ദൂബ്രി ജില്ലയിലെ ബോഡോ തീവ്രവാദ മേഖലയായ ചാപ്പാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാഗൽകുട്ടി എന്ന വനാതിർത്തിയിലെ ഗ്രാമത്തിൽ നിന്ന് ചാപ്പാർ പൊലീസിന്റെയും കേന്ദ്രസേനാംഗവും ചെറുവത്തൂർ കാരിയിൽ സ്വദേശിയുമായ രാജീവന്റെയും സഹായത്തോടെ അതിസാഹസികമായാണ് സുഫൈജുലിനെ പിടികൂടിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബാബുരാജ് മൗക്കോട്, ശ്രീജിത്ത് കാവുങ്കാൽ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജേഷ് അതിയാമ്പൂർ, സുനിൽകുമാർ കരിവെള്ളൂർ എന്നിവരും സുഫൈജുലിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |