220 സെന്റ് ഭൂമി ഏറ്റെടുക്കാൻ ഉത്തരവ്
കൊല്ലം: കൂട്ടിക്കട ആർ.ഒ.ബി നിർമ്മാണത്തിന് ഭൂമി എറ്റെടുക്കാൻ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി റവന്യു വകുപ്പിന്റെ ഉത്തരവായി. ഇരവിപുരം, മയ്യനാട് വില്ലേജുകളിൽ ഉൾപ്പെടുന്ന 220 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ആർ.ഒ.ബിയുടെ ജി.എ.ഡിക്ക് കഴിഞ്ഞയാഴ്ച റെയിൽവേയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചത്.
വൈകാതെ, ആർ.ഒ.ബിയുടെ നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെയിലും റവന്യു വകുപ്പിലെയും ഉദ്യോഗസ്ഥ സംഘവും സംയുക്തമായി ഏറ്റെടുക്കുന്ന പ്രദേശത്ത് കല്ലുകൾ സ്ഥാപിക്കും. അതിന് ശേഷം സർവ്വേനടത്തി ഏറ്റെടുക്കുന്ന ഭൂമികളുടെ സർവ്വേ നമ്പരും അളവും തയ്യാറാക്കും. ഇതിനൊപ്പം തന്നെ സാമൂഹ്യാഘാത പഠനവും നടക്കും. തൊട്ടുപിന്നാലെ വില നിശ്ചയിച്ച് നഷ്ടപരിഹാരം വിതരണം ചെയ്ത് സ്ഥലം ഏറ്റെടുക്കും. ഇതിന് ഒന്നരവർഷമെങ്കിലും വേണ്ടിവരും. സ്ഥലമേറ്റെടുത്ത ശേഷമേ നിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ തുടങ്ങു.
തട്ടാമല - കൂട്ടിക്കട റോഡിൽ തുടങ്ങി കൂട്ടിക്കട - തിരുമുക്ക് റോഡിൽ അവസാനിക്കുന്ന തരത്തിലാണ് ഓവർബ്രിഡ്ജ്. അപ്രോച്ച് റോഡുകൾ സഹിതം 462.811 മീറ്ററാണ് ആകെ നീളം. 10.2 മീറ്ററാണ് വീതി. 52.24 കോടി രൂപ ഓവർബ്രിഡ്ജ് നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. നിലവിലെ ലെവൽക്രോസിൽ നിന്ന് തട്ടാമല ഭാഗത്തേക്ക് മാറിയാണ് ഓവർബ്രിഡ്ജ് റെയിൽവേ ലൈയ‌്നിനെ മറികടക്കുന്നത്.
നിലവിൽ ലെവൽക്രോസ് സ്ഥിതി ചെയ്യുന്ന കൂട്ടിക്കട ജംഗ്ഷൻ ഗതാഗത കുരുക്കിൽ സ്ഥിരമായി കുരുങ്ങി മുറുകുകയാണ്. വാഹനങ്ങൾ ഗേറ്റിനിടയിൽ കുടുങ്ങി പലപ്പോഴും ട്രെയിനുകൾ പിടിച്ചിട്ടേണ്ടിയും വന്നിട്ടുണ്ട്. സ്ഥലപരിമിതി കാരണം മറ്റ് ഗതാഗത ക്രമീകരണങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |