തമിഴ്നാട് ഞെട്ടിവിറച്ച ദുരഭിമാനക്കൊലയിലെ ജീവിക്കുന്ന ഇരയായിരുന്നു കൗസല്യശങ്കർ.ഇന്നവൾ ധീരയായ പോരാളിയാണ്.ദുരഭിമാനത്തെ ആത്മാഭിമാനത്താൽ തോൽപ്പിച്ച കൗസല്യയുടെ ജീവിതത്തിലൂടെ
അവൾ കൗസല്യ ശങ്കർ.തമിഴ്നാട് ഞെട്ടിവിറച്ച ദുരഭിമാനക്കൊലയിലെ ജീവിക്കുന്ന ഇര.ഇപ്പോൾ അവൾ ഇരയല്ല പോരാളിയാണ്.ആറുവർഷം മുമ്പ് ഏറെക്കുറെ അസ്തമിച്ചുവെന്ന് വിധിയെഴുതിയ കൗസല്യയുടെ ജീവിതം വീണ്ടും ഉദിച്ചുയർന്ന് നാടിനാകെ പ്രകാശം പരത്തുകയാണ്.ഉദുമൽപേട്ടയിൽ 2016 മാർച്ച് 13 പട്ടാപ്പകലായിരുന്നു ആ സംഭവം. ശങ്കർ എന്ന അവളുടെ പ്രിയതമൻ കൺമുന്നിൽ പിടഞ്ഞുമരിച്ച ദിനം.തുടർന്നുള്ള അവളുടെ ദിനങ്ങൾ തുടങ്ങുന്നതും ഒടുങ്ങുന്നതും പടിഞ്ഞാറ് നോക്കിയുള്ള ഒറ്റയിരുപ്പിലായിരുന്നു. ഇന്നവൾ ഒരുപാട് മാറി. കണ്ണീർ നിറഞ്ഞു തുളുമ്പാറായ കണ്ണുകൾക്ക് പകരം തിളക്കവും പ്രതീക്ഷയും ഉള്ള കണ്ണുകളാണ് അവൾക്കിപ്പോഴുള്ളത്. നീളമുള്ള മുടി വെട്ടിയൊതുക്കി. ജാതി വ്യവസ്ഥയ്ക്കെതിരെ കടുത്തഭാഷയിൽ പലയിടങ്ങളിലും അവൾ പ്രസംഗിക്കുന്നു. ദുരഭിമാന കൊലകൾക്കെതിരായ നിയമം എന്ന വലിയ ലക്ഷ്യത്തിനാണവൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. അന്ന് ഒരു വിഷക്കുപ്പിയിൽ ഒടുക്കാനിരുന്ന കൗസല്യയുടെ ജീവിതം ഇന്ന് ആയിരങ്ങളുടെ പ്രതീക്ഷയാണ്. കൺമുന്നിൽ ഭർത്താവ് ശങ്കർ പിടഞ്ഞു വീണപ്പോൾ തുടങ്ങിയ പോരാട്ടമാണ് ആ പെൺകുട്ടിയുടേത്. അതിൽ നിന്നവൾ ഉയിർത്തെണീറ്റു,സംരംഭകയായി. മാറ്റത്തിന്റെ പുതുവാതിലുകൾ മലർക്കെ തുറന്നു.
ആദ്യം അവൾ ശങ്കറിന്റെ കുടുംബത്തെ ഏറ്റെടുത്തു. അതിലൂടെ ആ കുടുംബം മകൻ നഷ്ടപ്പെട്ട വേദനയെ സാവകാശം മറന്നു തുടങ്ങി. പകരം പുതിയ മകളെ കിട്ടിയതിന്റെ ആശ്വാസത്തിലായി. കാലക്രമേണ ദുരഭിമാനക്കൊലയ്ക്കെതിരെ നിരന്തമായി പോരാടുന്ന പ്രമുഖ സാമൂഹിക പ്രവർത്തകയായി കൗസല്യ ശങ്കർ മാറി. സമൂഹത്തിന്റെ ചിന്താഗതിയും മാറാൻ തുടങ്ങി. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും സമൂഹത്തിലെ ജാതീയത കുറയ്ക്കാനും അവളോടൊപ്പം പലരും ഇറങ്ങിത്തിരിച്ചു.ഇന്നവൾ ആയിരങ്ങളുടെ പ്രതീക്ഷ മാത്രമല്ല ,കുറച്ചേറെപ്പേരുടെ അന്നദാതാവുമാണ് . നിശ്ചയദാർഢ്യവും ഉത്കർഷേച്ഛയുമുള്ള വനിതയാണ് കൗസല്യ ശങ്കർ എന്നവർ തെളിയിച്ചിരിക്കുന്നു.
തേവർ സമുദായത്തിന്റെ സ്വാധീനകേന്ദ്രമായ ഗ്രാമത്തിൽ ജനിച്ചു വളർന്ന കൗസല്യ ഉന്നത വിദ്യാഭ്യാസത്തിനായി പൊള്ളാച്ചിയിലെ പി എ കോളേജിലേക്ക് എത്തുന്നതോടെയാണ് കഥ മാറിമറിയുന്നത്. തമിഴ്നാട്ടിലെ ദളിത് വിഭാഗമായ ദേവേന്ദ്ര കുല വെള്ളാളർ സമുദായത്തിൽപ്പെട്ട ശങ്കർ എന്ന സഹപാഠിയുമായി അവൾ പ്രണയത്തിലായി. തേവർ സമുദായവുമായി നിരന്തരം സംഘർഷത്തിലേർപ്പെടുന്നവരാണ് ദേവേന്ദ്ര കുല വെള്ളാളർ സമുദായം . അതുകൊണ്ടുതന്നെ ഇരുവരുടെയും പ്രണയം കൗസല്യയുടെ വീട്ടുകാർ നിഷേധിച്ചു. ശങ്കറിന്റെ കുടുംബം സാമ്പത്തികമായും മെച്ചപ്പെട്ടതായിരുന്നില്ല. അയാളുടെ അച്ഛനും അമ്മയും കൂലിപ്പണി ചെയ്താണ് മകനെ പഠിപ്പിച്ചിരുന്നത്. മകളുടെ പ്രണയം ഒരു ദളിതനോടാണെന്ന് അറിയുകയും അയാൾ ഒരു പണക്കാരൻ അല്ലെന്ന് മനസ്സിലാക്കുകയും ചെയ്തതോടെ ക്രൂരമർദ്ദനങ്ങൾ ആണ് കൗസല്യയ്ക്ക് വീട്ടിൽ നിന്നും നേരിടേണ്ടി വന്നത്. പ്രശ്നങ്ങൾ സങ്കീർണ്ണമായതോടെ തങ്ങളുടെ പ്രണയത്തിൽ വിശ്വസിച്ചിരുന്ന കൗസല്യയും ശങ്കറും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. തുടർന്ന് തന്റെ ഗ്രാമവും വീടും വീട്ടുകാരെയും പഠനവും ഉപേക്ഷിച്ച് കൗസല്യ ശങ്കറിന്റെയൊപ്പം താമസമാക്കി.
ജീവിതം ആരംഭിച്ചപ്പോൾ തന്നെ പണത്തിന് അവർക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. പഠിക്കാൻ മിടുക്കിയായിരുന്ന കൗസല്യയുടെ പഠനം മുടങ്ങി. കുടുംബത്തിലെ ഒരാളുടെയെങ്കിലും പഠനം സുരക്ഷിതമാവാൻ അവൾ അവിടെ അടുത്തുള്ള ഇഷ്ടിക കളത്തിൽ ജോലിക്ക് പോയി.
ശങ്കറിനു കോളേജ് ഡേയ്ക്ക് ധരിക്കാൻ ഒരു പുതിയ ഷർട്ട് വാങ്ങാൻ ഉദുമൽപേട്ട ടൗണിലേക്ക്പോയ ആ ദമ്പതികളെ ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം ആക്രമിച്ചു. നടുറോഡിൽ ജനങ്ങൾ നോക്കിനിൽക്കെ ശങ്കർ വെട്ടേറ്റ് മരിച്ചു വീണു. ഗുരുതര പരിക്കുകളോടെ കൗസല്യ ആശുപത്രിയിലുമായി. ഈ ദുരഭിമാനക്കൊല തമിഴ്നാട്ടിൽ വലിയ ചർച്ചയ്ക്കിടയാക്കി. ആശുപത്രി കിടക്കയിൽ നിന്നും ഉയർത്തെഴുന്നേറ്റത് കൗസല്യയിലെ പോരാളിയായിരുന്നു. ഈ കൊലയിൽ പങ്കാളിയായ തന്റെ അച്ഛൻ അടക്കമുള്ളവരെ അവൾ നീതിപീഠത്തിനു മുന്നിൽ എത്തിച്ചു.കേസിൽ കൗസല്യ വിജയിച്ചു. അച്ഛൻ പി.ചിന്നസാമി അടക്കം ആറുപേർക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. തെളിവുകൾ പര്യാപ്തമല്ലെന്നു ചൂണ്ടികാട്ടി ചിന്നസാമിയുടെ ശിക്ഷ പിന്നീട് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. എന്നാൽ ബാക്കിയുള്ളവർക്കള്ള കഠിന തടവ് ശരിവയ്ക്കുകയും ചെയ്തു.
ഭർത്താവിന്റെ മരണശേഷവും അയാളുടെ കുടുംബത്തിനൊപ്പം കഴിഞ്ഞ കൗസല്യ, ശങ്കറിന്റെ പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് ജാതിവിരുദ്ധ പോരാട്ടങ്ങൾക്കായി തന്റെ ജീവിതം ഉഴിഞ്ഞു വയ്ക്കുകയായിരുന്നു . ദളിത് സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക, ദുരഭിമാനക്കൊലയ്ക്കിരയായവരുടെ കുടുംബങ്ങളെ സംരക്ഷിക്കുക തുടങ്ങിയ പോരാട്ടങ്ങളുമായി അവൾ ഈ രംഗത്ത് സജീവമായി. അങ്ങനെ ജാതിവ്യവസ്ഥയ്ക്കെതിരായി പോരാടുന്ന കരുത്തുള്ള പെണ്ണായവൾ മാറി.
ചെറുപ്പത്തിൽ തന്നെ നാടൻ കലകളോട് അവൾക്ക് പ്രിയമുണ്ടായിരുന്നു. പറൈ സംഗീതജ്ഞനും തമിഴ്നാട് പെരിയാർ ദ്രാവിഡകഴകം പ്രവർത്തകനുമായ ശക്തിയോടും അയാളുടെ അമ്മയോടും ഒപ്പം അവൾ തന്റെ ജീവിതം പുനഃരാരംഭിച്ചു.
ദുരഭിമാന കൊലക്കെതിരെ ശബ്ദമുയർത്തിയ കൗസല്യയ്ക്ക് കേന്ദ്ര സർക്കാർ ജോലി കൊടുത്തെങ്കിലും ആ ജോലിയിൽ അവൾ തൃപ്തയായിരുന്നില്ല. സർക്കാർ ജോലിയിലിരുന്നാൽ താൻ തുടങ്ങിയ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മുടങ്ങുമെന്ന് അവൾ മനസ്സിലാക്കി. സ്വന്തമായി അധ്വാനിച്ച്, ജീവിക്കാനുള്ള പണം കണ്ടെത്തണമെന്നും ഒരു സംരംഭക ആകണമെന്നും തീരുമാനിച്ച് അവൾ തനിക്ക് കിട്ടിയ ജോലി ഉപേക്ഷിച്ചു.
ഇക്കഴിഞ്ഞ സെപ്തംബർ 25 ാം തീയതി ഞായറാഴ്ച കൗസല്യയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. അവളൊരു സംരംഭകയായി തുടക്കം കുറിച്ച ദിനം. കോയമ്പത്തൂർ വെള്ളാലൂരിൽ 'ഷാ ഫാമിലി സലൂൺ"എന്ന പേരിൽ ഒരു ബ്യൂട്ടിപാർലർ കൗസല്യ തുടങ്ങി. മലയാളത്തിന്റെ പ്രിയ നടി പാർവതി തിരുവോത്താണ് ആ സലൂൺ ഉദ്ഘാടനം ചെയ്തത്. ബിഎസ്സി വരെ പഠിച്ച ഒരാളോട് എന്തിനാണ് ഒരു സാധാരണ സലൂൺ പോലെയുള്ള ജോലികൾ ചെയ്യുന്നത് എന്ന് ചോദിച്ചാൽ 'എനിക്ക് ആ ജോലി ചെയ്യാനാണ് ഏറെ ഇഷ്ടമെന്നും അതിലൂടെ ഒരു സംരംഭകയാകുമെന്നും" അവൾ മറുപടി പറയും.
( ലേഖികയുടെ ഫോൺ:9496690371)
മനുഷ്യർക്ക് എന്തിനാണ് ജാതി?
സലൂണിന്റെ ഉദ്ഘാടനശേഷം കൗസല്യ കേരളകൗമുദിയുമായി സംസാരിച്ചു.
പാർവതിയെ വിളിക്കാനുണ്ടായ കാരണം?
പാർവതി തിരുവോത്തിനെ എനിക്ക് ഒരുപാടിഷ്ടമാണ്.അവരുടെ പേരിനൊപ്പം ഉള്ള ജാതിവാൽ മാറ്റിയതിനുശേഷമാണ് ഞാൻ അവരെ കൂടുതൽ ആരാധിക്കാൻ തുടങ്ങിയത്. അവർ കൈകാര്യം ചെയ്യുന്ന റോളുകളിൽ ഭൂരിഭാഗവും സ്ത്രീകൾക്കും സമൂഹത്തിനും വേണ്ടിയുള്ളതാണല്ലോ. അത്തരം കഥകൾ തിരഞ്ഞെടുക്കാനുള്ള അവരുടെ കഴിവിനോടും എനിക്ക് ബഹുമാനമാണ്.ഒപ്പം സിനിമാ മേഖലയിൽ സ്ത്രീകളുടെ അവകാശത്തിനായി സംസാരിക്കുന്ന, ഉറച്ച നിലപാടുള്ള നടിയാണവർ. അതിലും ഒരുപാട് സന്തോഷമുണ്ട്.
സമൂഹവും ജാതിയും?
മനുഷ്യർക്ക് എന്തിനാണ് ജാതി? എന്തിനാണ് ജാതി അടയാളങ്ങൾ? അവയെല്ലാം ഈ സമൂഹത്തിൽ നിന്ന് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജാതി ഉണ്ടാക്കുന്ന കുറേ അധികം പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പാഴ് നിയമങ്ങൾ കൊണ്ട് ഉണ്ടാക്കിയ അത്തരം പ്രശ്നങ്ങളെ ഒരു തുറന്ന പോരാട്ടത്തിലൂടെ അതിജീവിക്കാനാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്. മുൻപത്തെ അപേക്ഷിച്ച് ഒരുപാട് പിന്തുണ ഇന്നത്തെ സമൂഹം നൽകുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ സ്ത്രീകൾക്ക് കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
സർക്കാർ ജോലി ഉപേക്ഷിച്ച് ബ്യൂട്ടി സലൂൺ തുടങ്ങുമ്പോൾ?
ഗവൺമെന്റിൽ ജോലി ചെയ്യുമ്പോൾ മറ്റു കാര്യങ്ങളിൽ ശ്രദ്ധ തിരിക്കാനാവില്ല. പ്രത്യേകിച്ചും ട്രസ്റ്റ് പോലെയുള്ളവയിൽ. മാത്രമല്ല ഒരു സംരംഭക ആകണമെന്ന ആഗ്രഹം പണ്ടേയുണ്ടായിരുന്നു. ഒരു സലൂൺ തുടങ്ങുമ്പോൾ സ്വന്തമായി ഒരു സ്ഥാപനം എന്നതിനേക്കാൾ കുറച്ച് സ്ത്രീകൾക്ക് ജോലി നൽകാൻ കഴിയുമെന്നാണ് ഞാൻ ചിന്തിച്ചത്. അതാണ് ഏറെ സന്തോഷം നൽകുന്നതും. ഇന്നത്തെ കാലത്ത് സ്വയം ജോലി ചെയ്ത് അധ്വാനിച്ച് കുടുംബം പുലർത്തുന്ന ഒട്ടേറെ സ്ത്രീകളെ നമുക്കറിയാം.
ഒരു ജെൻഡർ ന്യൂട്രൽ ബ്യൂട്ടി സലൂൺ ആണോ?
അതെ, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ബ്യൂട്ടി സലൂൺ ആണിത്. വിവിധ രീതിയിലുള്ള അതിക്രമങ്ങൾക്ക് ഇരയായവർക്കും സ്ത്രീകൾക്കും ജോലി നൽകി ഈ സംരംഭത്തെ മുന്നോട്ടു കൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നത്.
കുടുംബം?
ഞാനിപ്പോൾ ശക്തിയുടെയും അമ്മയുടെയും ഒപ്പമാണ്. ശങ്കറിന്റെ അമ്മയും മുത്തച്ഛനും ഇപ്പോൾ ഇല്ല. സഹോദരന്മാർ വിവാഹം കഴിച്ചു.
ജാതിമാറി വിവാഹം കഴിച്ചെന്ന പേരിൽ ഏറെ പേരാണു പീഡിപ്പിക്കപ്പെടുന്നത് . അവർക്കു രക്ഷകയായി ഞാനുണ്ടാകും. സ്വന്തമായി വരുമാനമുള്ളവരാകണം മുഴുവൻ സ്ത്രീകളും. കുറച്ചു സ്ത്രീകൾക്ക് ജോലി നൽകാൻ കഴിയുന്നതാണ് ഏറെ സന്തോഷമെന്ന് കൗസല്യ പറയുമ്പോൾ അവളുടെ കണ്ണുകളിൽ തിളങ്ങുന്നത് ഭൂതകാലത്തിന്റെ ഓർമ്മകൾ അല്ല പകരം ഭാവികാലത്തിന്റെ പ്രതീക്ഷകളും ആത്മാഭിമാനത്തിന്റെ ഉയർന്ന ചിന്തകളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |