ഭർത്താവ് വിജയന്റെ ആഗ്രഹം സഫലീകരിക്കാൻ ജപ്പാൻ യാത്രയ്ക്കൊരുങ്ങുകയാണ് എറണാകുളം ഗാന്ധിനഗർ ശ്രീ ബാലാജി കോഫീ ഷോപ്പിലെ മോഹന
ഇത്രയും കാലവും ഒരുമിച്ചായിരുന്നു യാത്ര.എറണാകുളം ഗാന്ധിനഗറിലെ ശ്രീ ബാലാജി കോഫി
ഷോപ്പിലെ വിജയൻ -മോഹന ദമ്പതികൾ ലോകം ചുറ്റിയ വാർത്തകളും ഫീച്ചറുകളും മലയാളി ആഘോഷമാക്കി. പതിനഞ്ചു വർഷങ്ങൾക്കിടയിൽ അവർ ചുറ്റിക്കണ്ടത് ഇരുപത്തിയാറ് രാജ്യങ്ങൾ... യാത്രകളിലെല്ലാം മോഹനയും വിജയനും
ഒരുമിച്ചായിരുന്നു.ജീവിതയാത്ര അവസാനിപ്പിച്ച് വിജയൻ മടങ്ങിയതോടെ മോഹന ഒറ്റയ്ക്കായി. എന്നാൽ താനില്ലെങ്കിലും യാത്രമുടക്കരുതെന്ന് വിജയൻ മോഹനയ്ക്ക് ഉപദേശം നൽകിയിരുന്നു. പ്രിയതമന്റെ ആ ആഗ്രഹ സഫലീകരണത്തിനായുള്ള ഒരുക്കത്തിലാണിപ്പോൾ മോഹന. ഒരു ജപ്പാൻ യാത്രയുടെ തയ്യാറെടുപ്പിനിടെ കോഫീ ഷോപ്പിലിരുന്ന്
യാത്രകളെക്കുറിച്ച് മോഹന സംസാരിച്ചു.
ജപ്പാൻ യാത്ര
ജപ്പാനിലേയ്ക്കുള്ള യാത്രയെക്കുറിച്ച് വിജയേട്ടനെന്നും പറയുമായിരുന്നു. അതിനായി മനസ്സുകൊണ്ട് ഞങ്ങൾ ഒരുങ്ങുകയായിരുന്നു. പക്ഷെ ആ സമയത്താണ് വിജയേട്ടൻ, ഇത് പറയുമ്പോഴും വിഷമം ഉള്ളിലൊതുക്കാൻ ശ്രമിക്കുന്ന മോഹനയായിരുന്നു നമുക്ക് മുന്നിൽ. വിജയേട്ടന്റെ ആഗ്രഹമായിരുന്നു അത്. മാർച്ച് ഇരുപത്തിയൊന്നിനാണ് ആ യാത്ര.
ഇനിയും ദിവസങ്ങളുണ്ടല്ലോ, പാതിവഴിയിൽ നിർത്തിവെച്ച ആ യാത്രയെ സഫലീകരിക്കാനുള്ള ഒരുക്കത്തിലാണ്. കൊച്ചുമകളുണ്ടാകും എനിക്കൊപ്പം. ചെറുപ്പം മുതൽക്കെ യാത്രകളെനിക്ക് പ്രിയപ്പെട്ടതായിരുന്നു. യാത്ര പോകാനും വളരെ ഇഷ്ടമായിരുന്നു. അന്നത്തെക്കാലത്ത് വീട്ടിൽ നിന്നും എതിർപ്പുകളായിരുന്നു. ഞങ്ങൾ അഞ്ച് പേരായിരുന്നു വീട്ടിൽ. ഞാൻ മൂത്തയാളായിരുന്നു. വിവാഹത്തിനുശേഷം വിജയേട്ടനൊപ്പം യാത്രകൾ ചെയ്തു. ചേട്ടനും യാത്രകളിഷ്ടമായിരുന്നു. കൂടുതലും ഞങ്ങൾ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലുമൊക്കെയാണ് പൊയ്ക്കൊണ്ടിരുന്നത്.
2007 പകുതിയിലാണ് ഞങ്ങൾ വലിയ യാത്രകളിലേയ്ക്ക് കടന്നത്. യാത്രകളുടെ കാര്യത്തിൽ ഞങ്ങൾ രണ്ടു പേർക്കും ഒരേ മനസായിരുന്നു. വിജയേട്ടൻ യാത്ര പോയാൽ ഞാനും പോകുമായിരുന്നു.
ഇനി കാണാനാഗ്രഹമുള്ള രാജ്യമുണ്ടോ എന്നതിന് മറുപടി കുടുകുടാന്നൊരു പൊട്ടിച്ചിരിയായിരുന്നു. ഇനി വലിയ ആഗ്രഹങ്ങളൊന്നുമില്ല. ചെറിയ യാത്രകൾ നടത്തണം. ഇന്ത്യ ഒന്ന് കറങ്ങിക്കാണണം. പോകാത്ത സ്ഥലങ്ങളിൽ പോകണം. കാശ്മീർ, നേപ്പാൾ, കൊൽക്കത്ത ഇവിടെയെല്ലാം പോകാനാഗ്രഹിക്കുന്നുണ്ട്. മനസിൽ കരുതിയിട്ടുണ്ട്. പോകാൻ കഴിയുമോയെന്നറിയില്ല.
യേശുക്രിസ്തുവിന്റെ നാട്ടിൽ
വിവാഹം കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ് ഞങ്ങൾ യാത്രകൾക്കു തുടക്കമിട്ടത്. ആദ്യമെല്ലാം ക്ഷേത്രങ്ങളിലും പിന്നീട് വാഗമൺ, സിങ്കപ്പൂർ, ഗോവ, ആഗ്ര, പഞ്ചാബ്, മധുര തുടങ്ങിയ സ്ഥലങ്ങളിലും. ദുബായ്, ഷാർജ, പിന്നീട് യേശു ക്രിസ്തു ജനിച്ച സ്ഥലം ഇവിടെയെല്ലാമായിരുന്നു ഞങ്ങളുടെ ആദ്യ വിദേശ യാത്രകൾ. അങ്ങനെയൊരു പത്തു പതിനെട്ടു ദിവസങ്ങൾ അവിടെ ഞങ്ങൾ കറങ്ങിക്കണ്ടു.
യേശുക്രിസ്തുവിന്റെ നാട്ടിലേയ്ക്കുള്ള യാത്രയുടെ ഒരുക്കത്തിൽ ചേട്ടനോട് ആളുകൾ ചോദിക്കുകയുണ്ടായി. ' നിങ്ങൾ ഹിന്ദുക്കളല്ലേ, അവിടെ പോകുന്നതെന്തിനാണെന്ന് ." അപ്പോൾ ചേട്ടൻ പറഞ്ഞത് ഞങ്ങൾ പോകാത്ത സ്ഥലമാണിത്. ജാതിഭേദമില്ല ഞങ്ങൾക്ക്, പോകണമെന്ന് തോന്നിയാൽ നമ്മളവിടെ പോണമെന്നായിരുന്നു.
എനിക്കാദ്യം ഒന്നുമറിയില്ലായിരുന്നു. ഓരോ രാജ്യങ്ങൾ, അവിടുത്തെ സംസ്കാരം, ഭാഷ. എല്ലാം വ്യത്യസ്തമായിരുന്നു. ഓരോ യാത്രകളിലും ഞങ്ങൾക്ക് നല്ല ചില മനുഷ്യരെ കണ്ടുമുട്ടാൻ കഴിഞ്ഞിട്ടുണ്ട്. വിജയേട്ടന് ഭാഷകൾ വേണ്ടവിധം കൈകാര്യം ചെയ്യാനറിയാമായിരുന്നു.സ്വിറ്റ്സർലാൻഡും ന്യൂസീലാൻഡുമായിരുന്നു പോയ യാത്രകളിലെന്നും പ്രിയപ്പെട്ടത്. ആദ്യ യാത്ര കഴിഞ്ഞയുടൻ ചേട്ടൻ തന്നെ പറഞ്ഞിരുന്നു ഇനിയും നമുക്ക് യാത്രകൾ പോകണമെന്ന്. ചേട്ടൻ നല്ല അദ്ധ്വാനിയായിരുന്നു. അനാവശ്യമായി പൈസ നശിപ്പിക്കില്ലായിരുന്നു. അങ്ങനെയെല്ലാം പൈസ സ്വരൂപിച്ചായിരുന്നു യാത്രകൾ.
നല്ല സഹകരണത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോയിരുന്നത്, മക്കളായാലും നല്ല പിന്തുണയാണ് നൽകിയിരുന്നത്. ഞങ്ങൾ കുടുംബത്തോടൊപ്പം ചൈനയിലും റഷ്യയിലും പോയിരുന്നു. അന്ന് എല്ലാവർക്കും ഒരുമിച്ച് പോകാൻ കഴിഞ്ഞു. വിജയേട്ടനും ഞാനും നല്ല സന്തോഷത്തിലായിരുന്നു.
വിജയേട്ടനില്ലാതെ
വിഷമമുണ്ട്. പക്ഷേ ചേട്ടനാഗ്രഹിച്ചതാണ് ആ ഒരു യാത്ര. ചേട്ടനിപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളൊരുമിച്ചവിടെ പോയി വരുമായിരുന്നു. ഇത്രയും കാലതാമസം വരില്ലായിരുന്നു. അടുത്ത യാത്ര ജപ്പാനിലേക്കാണെന്ന് ചേട്ടൻ പറയുമായിരുന്നു. പക്ഷെ...
റഷ്യയിൽ പോയി വരുമ്പോൾ ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ അലട്ടിയിരുന്നു. അവിടുത്തെ തണുപ്പൊരു പ്രശ്നമായിരുന്നു. റഷ്യൻ യാത്ര കഴിഞ്ഞയുടൻ കഴിഞ്ഞ ഓണക്കാലത്ത് ഊട്ടിയിലും ഞങ്ങൾ കുടുംബമൊത്ത് പോയി.
ആദ്യമെല്ലാം വളരെ കഷ്ടപ്പെട്ടിരുന്നു. യാത്രയ്ക്ക് വേണ്ടി പൈസ ഒരുക്കാൻ വളരെ ബുദ്ധിമുട്ടിയിരുന്നു. അന്നെല്ലാം ഞങ്ങൾ യാത്രകൾ പോകുമ്പോൾ ആളുകൾ പറയുമായിരുന്നു, ' നിങ്ങൾക്ക് ഈ കാശ് കളഞ്ഞ് ഇങ്ങനെ പോകാൻ വേറെ പണിയൊന്നുമില്ലേയെന്ന് ". അന്ന് വിജയേട്ടൻ പറയുമായിരുന്നു. ആളുകൾ പറയുന്നത് പറയട്ടെ... യാത്രകളിൽ അനുഭവങ്ങളുണ്ട്. നമുക്കതിൽ സംതൃപ്തി കിട്ടുമെന്ന്. എത്ര സമ്പാദിച്ചാലും നമ്മൾ പോകാൻ നേരം ഒന്നും കൊണ്ടു പോകില്ലല്ലോ... കഷ്ടപ്പെടാനുള്ള ആരോഗ്യവും മനസും നമുക്കുണ്ടെങ്കിൽ നമുക്കെവിടെയും പോകാം. അതിനുള്ള വഴി എനിക്ക് മുന്നിൽ തെളിച്ചാണ് വിജയേട്ടൻ പോയത്. 2006 പകുതിയോടെ ഞാനും വിജയേട്ടനും തിരുപ്പതിയിൽ പോയിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞ് ക്ഷേത്ര നടയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വിജയേട്ടൻ കണ്ടത് ആകാശത്തിലൂടെ പോകുന്ന വിമാനമാണ്. അന്ന് വിജയേട്ടൻ എന്നോട് പറഞ്ഞു.
'എനിക്കതിൽ കയറണമെന്ന് ആഗ്രഹമുണ്ട്. നമുക്കും പോണം അതുപോലെ, അതിൽ കയറണം."
നമുക്ക് വിധിയുണ്ടെങ്കിൽ കയറാം എന്ന് പറഞ്ഞ് വീട്ടിൽ വന്ന് കയറുമ്പോൾ ടി.വിയിൽ കാണുന്നത് ഹോളിലാൻഡ് യാത്രയെക്കുറിച്ചാണ്. യേശുക്രിസ്തുവിന്റെ നാട്ടിലേക്ക് പോകാനുള്ള ഒരു പരസ്യം കണ്ടതോടെ വിജയേട്ടനും ഉറപ്പിച്ചു. പോയി നോക്കാമെന്ന്. അന്ന് ഒരാൾക്ക് 85,000 രൂപയാണ് വേണ്ടത്. അങ്ങനെ അതിനായി പൈസ സ്വരൂപിച്ച് ഞങ്ങൾ രണ്ടും കൽപ്പിച്ച് 2007 ഡിസംബറോടെ യാത്ര തിരിച്ചു.
ജനനമുണ്ടേൽ മരണവുമുണ്ട്
ഞങ്ങൾ റഷ്യയിൽ പോയി വന്ന് ഇരുപതാം ദിവസമാണ് വിജയേട്ടൻ പോകുന്നത്. ഇപ്പോഴും ആ വിഷമം മനസിലുണ്ട്. അന്ന് വിജയേട്ടൻ പോയി, രണ്ട് മൂന്ന് മാസങ്ങൾ സഹിക്കാൻ കഴിയില്ലായിരുന്നു. പിന്നെ മനസിനെ പഠിപ്പിക്കാൻ ശ്രമിച്ചു. ജനനമുണ്ടെങ്കിൽ മരണവുമുണ്ടല്ലോ, എല്ലാവർക്കുമുള്ളതാണത്. വിഷമിച്ചിരുന്നിട്ട് കാര്യമില്ല. വിജയേട്ടന് ഈ കട വളരെ പ്രിയപ്പെട്ടതായിരുന്നു.
അതിനാൽത്തന്നെ ഞാനും ഈ കടയെ കൂടുതൽ ഇഷ്ടപ്പെടുന്നു.
ഈ കടയിലിരിക്കാൻ കൂടുതലും ശ്രമിക്കുന്നു. വിജയേട്ടൻ ഇടയ്ക്ക് തമാശയ്ക്ക് പറയുമായിരുന്നു. ' ഞാൻ പോയാൽ നിങ്ങളെന്ത് ചെയ്യുമെന്ന് ". അതിനുള്ള മറുപടിയും വിജയേട്ടൻ പറയുമായിരുന്നു.
നിങ്ങളെല്ലാവരും ഒത്തൊരുമയോടെ സ്നേഹമായിട്ട് മുന്നോട്ട് പോകണം. അതാണെന്റെ ആഗ്രഹം. ഞാൻ പോകുന്ന പോലെ പോയില്ലെങ്കിലും കഴിയുന്ന പോലെ യാത്രകൾ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |