സമയം തെറ്റിച്ചോടുന്ന ഒരു അതിവേഗ ട്രെയിൻ.അതിനപ്പുറമൊന്നുമല്ല മരണമെന്ന് വിജയസേനൻ തമാശ പറയാറുണ്ട്. കാൻവാസിലേക്ക് മനസിലെ ചിത്രങ്ങൾ പകർത്തിക്കൊണ്ടാവും പലപ്പോഴും ഇത്തരം തമാശകൾ ആവർത്തിക്കാറ്. ഒഴിവുസമയങ്ങളിൽ ചിത്രങ്ങൾ വരച്ചുകൂട്ടുന്ന വിജയസേനന്‍ ഏറ്റവും പ്രിയങ്കരൻ സാൽവദോർദാലിയാണ്. വാക്കിലും വരയിലും ഉന്മാദം നുരഞ്ഞുപൊന്തുന്ന ദാലിയുടെ കടുത്ത ആരാധകൻ. ഭാര്യയുടെ അകാല മരണത്തിനുശേഷം വിജയസേനന്റെ ചിത്രരചനയും ദാലിപ്രേമവും ഒന്നുകൂടി വർദ്ധിച്ചു. ഭാര്യയുടെ മരണാനന്തര ചടങ്ങുകൾക്കുശേഷം വരച്ച ചിത്രങ്ങൾ ഒന്നിച്ചിട്ട് തീകൊളുത്തുകയായിരുന്നു. ആ അഗ്നിജ്വാലയിൽ നിരാശയും അമർഷവും പ്രതിഷേധവും കലർന്ന മുഖഭാവം ഒരു തീപ്പന്തം പോലെയായിരുന്നുവെന്ന് സുഹൃത്തുക്കൾ ശ്രദ്ധിച്ചു.
ഉറക്കം വരാത്ത രാത്രികളിൽ വിജയസേനൻ പാതിരാവരെ വരയ്ക്കും. മരണദേവതയുടെ ഭാവമാറ്റങ്ങൾ. ചിന്തകളുടെയും ഒറ്റപ്പെടലിന്റെയും വീട്ടുതടങ്കലിലാണ് താനെന്ന് സുഹൃത്തുക്കളോട് പറയും. ദാലിയുടെ വചനങ്ങളും അതിനിടെ കടന്നുവരും. നിങ്ങളിൽ നിന്നൊരാൾ ആദ്യം എനിക്ക് നേരേ കല്ലെറിയുക എന്ന ദാലിയുടെ വാക്കുകൾ ഇടയ്ക്കിടെ ആവർത്തിക്കും. ദൈവം എന്നെ മറഞ്ഞിരുന്നു കല്ലെറിഞ്ഞു എന്ന് വിഷാദസ്വരത്തിൽ വിജയസേനൻ പറയും. എങ്കിലും ദൈവം എന്റെ ശത്രുവല്ല എന്നും കൂട്ടിച്ചേർക്കും.
ഭാര്യ സുനിതയുടെ ഓർമ്മയുണർത്തുന്ന ജാതകവും ഡയറിയും കടലിലേക്കൊഴുക്കണം. എന്നാലേ ദുഃഖ കൊടുങ്കാട്ടിൽ നിന്ന് തിരിച്ചെത്താനാകൂ എന്ന് ഉപദേശിച്ചത് സഹപ്രവർത്തകനായ മഹേശ്വരൻ. കന്യാകുമാരിയിൽ മഹേശ്വരനെയും കൂട്ടി വിജയസേനൻ പുറപ്പെട്ടു. യാത്രയ്ക്കിടയിൽ അവസാനമായി സുനിതയുടെ ജാതകം മറിച്ചുനോക്കി. പ്രണയത്തിന്റെയും പരിഭവങ്ങളുടെയും ഗ്രഹനില. അവസാന താളിൽ ശേഷം ചിന്ത്യം എന്നും. ഡയറിയിലാകട്ടെ പരിഭവങ്ങളുടെയും കൊച്ചുകൊച്ചു സൗന്ദര്യപ്പിണക്കങ്ങളുടെയും ചുരുക്കെഴുത്തുകൾ. ഡയറിയ്ക്കുള്ളിൽ പ്രണയ തീവ്രനിമിഷത്തിൽ പ്രാണസഖിയെ നോക്കി വരച്ച ചിത്രവും. വിജയസേനൻ ആ ചിത്രത്തിൽ ഇമവെട്ടാതെ നോക്കിയിരുന്നു. കന്യാകുമാരിയിലെ കടൽ അത്ര ശാന്തമായിരുന്നില്ല. വെയിലിന് നേരിയ ചൂട്. ഭാര്യയുടെ ജാതകവും ഡയറിയും ചിത്രവും ഉപേക്ഷിക്കാൻ വിജയസേനന്‍ മടിയായിരുന്നു. മഹേശ്വരൻ സ്നേഹപൂർവം നിർബന്ധിച്ചപ്പോൾ അത് മുന്നോട്ടുവന്ന തിരകളിലേക്കിട്ട് പിൻവാങ്ങി. തിരകൾ പലതും വന്നുപോയെങ്കിലും കടലാസുതോണികൾ പോലെ ആ താളുകൾ മുങ്ങിയും പൊങ്ങിയും ചാഞ്ചാടി. ശക്തിപ്രാപിച്ചുവന്ന തിരകൾക്കും അത് ഏറ്റുവാങ്ങാനാകാത്തപോലെ. അവളുടെ ഗ്രഹനിലയ്ക്കും ആത്മാവിനും എന്നെ വിട്ടുപിരിയാനാകുന്നില്ല. മഹേശ്വരൻ മറുപടി പറയാൻ കഷ്ടപ്പെട്ടു. സമയമേറെ കഴിഞ്ഞിട്ടും തീരത്തോട് ചേർന്ന തിരകളിൽ ആ ജാതകവും ഡയറിയും വന്നുപോയിക്കൊണ്ടിരുന്നു. ഈറനുണങ്ങാത്ത മണൽപ്പരപ്പിൽ വിജയസേനൻ ഇഷ്ടചിത്രകാരൻ ദാലിയെപ്പോലെ ചിത്രങ്ങൾ വരച്ചുകൂട്ടി. ദാലിയുടെ പ്രശസ്തമായ കൃഷ്ണമണികൾ ഛേദിക്കുന്ന കത്തിയുടെ ചിത്രം പൂർത്തിയായപ്പോൾ ആ ജാതകവും ഡയറിയും കടലിൽ വിദൂരതയിലേക്ക് പറന്നകന്നു.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |