സൈലന്റ് സ്പ്രിംഗ് (നിശബ്ദ വസന്തം) എന്ന മഹദ് ഗ്രന്ഥത്തിലൂടെ ലോകത്തെ പരിസ്ഥിതി സംരക്ഷണത്തിന്റെ കാവൽ മാലാഖയായ വനിതയാണ് റേച്ചൽ കാർസൺ. അമേരിക്കയിലെ മേരിലാൻഡിൽ സ്പ്രിംഗ് ഡേൽ (വസന്തത്തിന്റെ താഴ്വര) എന്ന സ്ഥലത്തായിരുന്നു അവരുടെ താമസം, അകാലത്തിൽ മരിക്കുന്നതു വരെ.
അൻപത്തിയഞ്ചാം വയസിൽ1962 സെപ്തംബർ 27നാണ് സൈലന്റ് സ്പ്രിംഗ് (നിശബ്ദവസന്തം ) പ്രസിദ്ധീകരിച്ചത്. ലോകത്ത് പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ച ആ പുസ്തകത്തിന് അറുപത് വയസാവുമ്പോൾ പരിസ്ഥിതിസംരക്ഷണം ലോകരാഷ്ട്രങ്ങളുടെ മുഖ്യപ്രമേയമായിരിക്കുന്നു.ആദ്യം യു.എസ്. ബ്യൂറോ ഒഫ് ഫിഷറീസിലും പിന്നീട് അമേരിക്കൻ സിവിൽ സർവ്വീസിൽ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവ്വീസിലുമെത്തിയ സമുദ്ര ജീവശാസ്ത്രജ്ഞയാണ് റേച്ചൽ കാർസൺ. മണ്ണിന്റെ, ജലത്തിന്റെ, കാടിന്റെ, പ്രകൃതിയുടെയാകെ സങ്കീർണതകളും വൈവിദ്ധ്യവും, സ്വയം നവീകരണത്തിലൂടെ നിലനിറുത്തുകയാണ് കൺസർവേഷൻ എന്ന വാക്കിന്റെ ശരിയായ അർത്ഥമെന്നാണ് റേച്ചൽ കാർസൺ പറഞ്ഞു തന്നത്. സമുദ്ര പഠനം തപസ്യയായിരുന്നു അവർക്ക്. കടലിനെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങൾ വില്പനയിൽ റെക്കോർഡിട്ടു.ശാസ്ത്ര സത്യങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കാനുള്ള കഴിവും കാവ്യാത്മകമായ ഭാഷയും റേച്ചലിനെ പ്രശസ്തയാക്കി.
'നിശബ്ദവസന്തം (Silent Spring)" വായനക്കാരുടെ മനസിൽ പരിസ്ഥിതിചിന്തകളുടെ വിസ്ഫോടനം സൃഷ്ടിച്ചു. ഡി.ഡി.ടി.ഉൾപ്പെടെയുള്ള രാസ കീടനാശിനികൾ പ്രകൃതിയെ മലിനമാക്കുന്നതും കീടങ്ങളെയും മരങ്ങളെയും പക്ഷികളെയും, മത്സ്യങ്ങളെയും, കൊന്നൊടുക്കുന്നതും മനുഷ്യരിൽ മാരക രോഗങ്ങളുണ്ടാക്കുന്നതുമെല്ലാം പ്രതിപാദിച്ച ഗ്രന്ഥം. ആ പുസ്തകമാണ് റേച്ചലിന്റെ അവസാന കൃതി. നിസഹായമായ ഒരു നിലവിളിയായിരുന്നു നിശബ്ദ വസന്തം. ഭീതിജനകമായ ശാസ്ത്ര സത്യങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ പ്രകൃതിയും മനുഷ്യനും ജീവരാശി മൊത്തമായും അപകടത്തിലാകുമെന്ന് കാർസൺ മുന്നറിയിപ്പ് നൽകി. ഡി.ഡി.ടി വ്യവസായികളായ മോൺസാന്റോ നിശബ്ദവസന്തത്തെ പരിഹസിച്ച് 'വിജനമായ വർഷം" (The Desolate Year) എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു. രാസ കീടനാശിനികളില്ലാതെ കീടബാധ മൂലമുള്ള കൃഷിനാശത്താൽ ജനങ്ങൾ പട്ടിണിയാകുന്നതായിരുന്നു പ്രമേയം.
ഡി.ഡി.ടിയുടെ ജനനം
1939 സെപ്തംബറിൽ സ്വിറ്റ്സർലൻഡിലെ പരീക്ഷണശാലയിലാണ് ഡി. ഡി. ടിയുടെ പിറവി. നാല് വർഷമായി ജനങ്ങൾ കൊടുംപട്ടിണിയിലായിരുന്നു. ഭക്ഷ്യക്ഷാമത്തിൽ നിന്ന് കരകയറ്റാൻ വിളകളെ രക്ഷിക്കാനുള്ള രാസകീടനാശിനിക്കു വേണ്ടിയുള്ള പരീക്ഷണങ്ങളാണ് അവിടെ നടന്നത്. പോൾ മുള്ളർ ആണ് ഡി. ഡി. ടി ( ഡൈ ക്ലോറോ ഡൈ ഫീനൈൽ ട്രൈക്ലോറോ ഈഥേൻ) എന്ന ക്രൃത്രിമ രാസസംയുക്തം കണ്ടുപിടിച്ചത്. ഈ വെളുത്ത പൊടി പറ്റിയ കണ്ണാടിപ്പെട്ടിയിലേക്ക് പോൾ മുള്ളർ കുറേ ഈച്ചകളെ പിടിച്ചിട്ട് അടച്ചു വച്ചു. എല്ലാം ചത്തു.കൊതുകിനെ, പേനുകളെ, ചെള്ളിനെ മൂട്ടകളെ, എന്ന് വേണ്ട മനുഷ്യനിൽ മാരക രോഗങ്ങൾ പരത്തുന്നതും ഒരു ദോഷവും ചെയ്യാത്തതുമായ എല്ലാ പ്രാണികളെയും നശിപ്പിക്കാം. വളരെ വേഗം ഉൽപ്പാദിപ്പിക്കാം. ദീർഘകാലം ഉപയോഗിക്കാം. ചെലവും തുച്ഛം.
മൂട്ടകളെ കൊല്ലാൻ ബെഡ്ഷീറ്റിലും മെത്തയിലും ഈ പൊടി വിതറി. മാസങ്ങളോളം മൂട്ട എത്തിനോക്കില്ല. നാസി താവളങ്ങളിലെ അഭയാർത്ഥികളെ കുടിയൊഴിപ്പിച്ചപ്പോൾ പേനുകളെയും കീടങ്ങളെയും തുരത്താൻ ഉപകാരപ്പെട്ടു. കൊതുകിനെ നശിപ്പിച്ച് മലേറിയ തടയാനും ഫലപ്രദമായി. യുദ്ധകാലത്ത് ദ്വീപ് മുഴുവൻ സ്പ്രേ ചെയ്തു. 1944ൽ നേപ്പിൾസിലെ യു. എസ്. ആർമിയിൽ ടൈഫസ് പകർച്ച വ്യാധിക്കാലത്ത് ആയിരക്കണക്കിന് ജനങ്ങൾക്കു മേൽ ഡി. ഡി. ടി തളിച്ചത് വിജയമായി. പോൾ മുള്ളർക്ക് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ശരീര ശാസ്ത്ര ചരിത്രത്തിലെ മഹത്തായ കണ്ടുപിടിത്തമായി ഡി. ഡി. ടി ആഘോഷിക്കപ്പെട്ടു. ഡി. ഡി. ടി.വിഘടിച്ചു മാറാതെ അന്തരീക്ഷത്തിൽ ദീർഘകാലം തങ്ങി നിൽക്കുമെന്നും അതൊരു മാരകമായ വിഷമാണെന്നും1950കളുടെ അവസാനം റേച്ചൽ തിരിച്ചറിഞ്ഞിരുന്നു.റേച്ചലിന്റെ പുസ്തകമാണ് ഡി. ഡി. ടി നിരോധിക്കാനിടയാക്കിയത്. പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ഓരോ രാസ സംയുക്തവും 1975 ഓടെ അമേരിക്ക നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തു. മരണാനന്തരം റേച്ചലിന്റെ പേരിൽ പ്രസിഡന്റ് ജിമ്മികാർട്ടർ ' പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം" സമ്മാനിച്ചു. പരിസ്ഥിതിയെക്കുറിച്ചുള്ള പുതിയ അവബോധം കീടനാശിനികളുടെ കാര്യത്തിൽ ദേശീയനയം തിരുത്താനും കാരണമായി. 1970 ൽ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ഒപ്പുവച്ച National Environment policy Act 1969 (NEPA) നിലവിൽ വന്നു. എല്ലാ പദ്ധതികൾക്കും പരിസ്ഥിതി ആഘാത സാക്ഷ്യപത്രം നിർബന്ധമാക്കി.
വായിച്ചു വളർന്ന റേച്ചൽ എട്ടുവയസു മുതൽ കഥകളെഴുതിത്തുടങ്ങി. ജോസഫ് കോൺറാഡിന്റെ കടൽ കഥകൾ പ്രിയപ്പെട്ടവയായിരുന്നു.പ്രകൃതിയുടെ വിസ്മയ വാതായനങ്ങൾ തുറന്നത് അമ്മ മരിയ മക്ലീനായിരുന്നു. വിവാഹം റേച്ചലിന്റെ മനസിലേക്ക് വന്നില്ല. കുടുംബത്തിന്റെ അന്നദാതാവായിരുന്നു റേച്ചൽ. അതിനായി ഗവേഷണം ഉപേക്ഷിച്ച് ജോലിതേടി.
ഇടതുമാറിലെ അർബ്ബുദ കോശങ്ങൾ 1960ൽ ശസ്ത്രക്രിയയിലൂടെ നീക്കിയെങ്കിലും അസ്ഥിയിലേക്കു വ്യാപിച്ചിരുന്നു. പ്രകൃതിയെ ഉപാസിച്ച ആ ജീവിതം 1964 ഏപ്രിൽ 14ന്, 56 ാം വയസിൽ മരണത്തിനു കീഴടങ്ങി. ചിതാഭസ്മത്തിന്റെ പകുതി മേരിലാൻഡിലെ. പാർക്ക്ലോൺമെമ്മോറിയൽ സെമിത്തേരിയിലെ അമ്മയുടെ ശവകുടീരത്തിൽ അടക്കംചെയ്തു. മറ്റേപകുതി, ആത്മമിത്രമായിരുന്ന ഡോറോത്തി ഫ്രീമാൻ ഷീപ്സ്ക്കോട്ട് ഉൾക്കടലിന്റെ തീരത്ത് വിതറി.
(ലേഖികയുടെ
ഫോൺ :9495120695)
നിശബ്ദ വസന്തത്തിലേക്ക് വന്ന വഴി
1958 ജനുവരി 29ന് ഡി. ഡി. ടി ദുരന്തത്തി ന്റെ തെളിവുകൾ എന്ന തലക്കെട്ടോടെ ബോസ്റ്റൺ ഹെറാൾഡിൽ എഡിറ്റർക്ക് വന്ന ഒരു കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഓൾഗ ഓവൻസ് ഹക്കിൻസ് എന്ന പ്രകൃതി സ്നേഹിയായ ജേർണലിസ്റ്റ് ആണ് ആ കത്തെഴുതിയത്. ഓൾഗയും ഭർത്താവ് സ്റ്റുവർട്ടും കൂടി അവരുടെ പറമ്പിലുള്ള രണ്ടു കുളങ്ങൾക്ക് ചുറ്റും ഒരു ചെറിയ പക്ഷിസങ്കേതം ഉണ്ടാക്കിയിരുന്നു. കൊതുകുനിയന്ത്രണത്തിനായി ആ പ്രദേശം മുഴുവൻ ഡി. ഡി. ടി സ്പ്രേ ചെയ്തു. ഓൾഗയുടെ തോട്ടത്തിലെ പക്ഷികളും പ്രാണികളും ചത്തു. ഓൾഗ സങ്കടം സഹിക്കാനാകാതെ എഴുതി..' മരുന്നു തളിയുടെ പിറ്റേന്നു രാവിലെ ഞങ്ങൾ ലാളിച്ചു വളർത്തിയ 3 പക്ഷികൾ ചത്തുകിടന്നു. ഞങ്ങളെ വിശ്വസിച്ച് എല്ലാവർഷവും ഞങ്ങൾക്കരികിലുള്ള മരത്തിൽ കൂട് വെച്ചവർ... "സുഹൃത്തായ റേച്ചൽ കാർസണും ഓൾഗ കത്തയച്ചു. റേച്ചലിനെ അസ്വസ്ഥമാക്കിയ ഒരു വിഷയത്തെ വീണ്ടും വിളിച്ചുണർത്തി ആ കത്ത്. അതിൽ നിന്നാണ് നിശബ്ദ വസന്തം എന്ന പുസ്തകത്തിന്റെ പിറവി. 20 ലക്ഷം കോപ്പികളാണ് ലോകത്ത് വിറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |