വിനോദ സഞ്ചാരികളുടെ തിരക്കിൽ ജില്ല
ആലപ്പുഴ: ടൂറിസം സീസൺ ആരംഭിക്കുന്നതിനു മുമ്പുതന്നെ പുന്നമടയിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. പൂജ അവധിയുടെ ഭാഗമായി ജില്ലയിലെ ഒട്ടുമിക്ക ഹൗസ് ബോട്ടുകളും ബുക്ക് ചെയ്യപ്പെട്ടു.
തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് കൂട്ടത്തോടെ ആലപ്പുഴയിൽ എത്തുന്നത്. കഴിഞ്ഞ മാസം വിദേശരാജ്യങ്ങളിൽ നിന്ന് 3000ത്തോളം പേരെത്തിയെന്നാണ് കണക്ക്. സ്‌പെയിൻ, യു.കെ, യു.എ.ഇ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നാണ് വിദേശികളുടെ വരവേറെ. സാധാരണ ദിവസങ്ങളിൽ 4000ൽ അധികം പേർ എത്തുമ്പോൾ അവധി ദിനങ്ങളിൽ ഇപ്പോൾത്തന്നെ പ്രതിദിനം 6000ത്തിൽ അധികം സഞ്ചാരികൾ ഹൗസ് ബോട്ട് യാത്രയ്ക്കായി എത്തുന്നുണ്ട്. ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട്, സീ കുട്ടനാട് എന്നിവയ്ക്കൊപ്പം വാട്ടർടാക്സി, ശിക്കാര വള്ളങ്ങൾക്കും വലിയ ഡിമാൻഡ് ആണ്.
നെഹ്രുട്രോഫിയോടെയാണ് വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. സി.ബി.എൽ തുടരുന്നതിനാൽ എല്ലാ ജലമേളകളിലും വിദേശികളുടെ സാന്നിദ്ധ്യമുണ്ട്. ഇത് ജില്ലയിലെ ടൂറിസം സംരംഭകർക്ക് വലിയ മുതൽക്കൂട്ടായിരിക്കുകയാണ്. ഹൗസ് ബോട്ടുകളുടെയും ശിക്കാരവള്ളങ്ങളുടെയും പാസ് എടുക്കാൻ പുന്നമട, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ ഡി.ടി.പി.സി ഔട്ട്പാസ് കൗണ്ടറുകൾ തുറന്നിട്ടുണ്ട്. പാസ് ഇനത്തിൽ മാസം മൂന്ന് ലക്ഷം രൂപ ഡി.ടി.പി.സിക്ക് വരുമാനം ലഭിക്കും. ആലപ്പുഴ, വലിയഴീക്കൽ, തോട്ടപ്പള്ളി, മാരാരി, തൈക്കൽ, അന്ധകാരനഴി ബീച്ചുകളിലും അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സഞ്ചാരികളുടെ എണ്ണം
സാധാരണ ദിവസം : 4000- 5000
അവധി ദിവസങ്ങളിൽ : 6000- 7500
മേഖലയ്ക്ക് ഉണർവും പ്രതീക്ഷയും പകരുന്ന തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം ഇനിയും വർദ്ധിക്കും
ആർ.ആർ.ജോഷിരാജ്, മുൻ സംസ്ഥാന പ്രസിഡന്റ്, ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |