ഡെറാഡൂൺ: ബി.ജെ.പി മുൻ നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിതിന്റെ റിസോർട്ടിൽ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ വീട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സന്ദർശിച്ചു. പൗരി ജില്ലയിലെ ദോഭ് ശ്രീകോട്ടിലുള്ള വീട്ടിലെത്തിയ അദ്ദേഹം അങ്കിതയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ധാമി ഉറപ്പ് നൽകി. സെപ്തംബർ 24നാണ് പുൽകിത് ആര്യയുടെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തിയത്.
അതേസമയം പ്രതികളായ പുൽകിത് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഡി.ഐ.ജി പി. രേണുക ദേവി പറഞ്ഞു. അങ്കിതയുടെ പോസ്റ്റുമോർട്ടം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഋഷികേശ് എയിംസിലെ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. റിസോർട്ടിൽ നേരത്തെ ജോലി ചെയ്തിരുന്ന വനിതാ ജീവനക്കാരെയും അങ്കിതയുമായി അടുപ്പമുണ്ടായിരുന്നവരെയും ചോദ്യം ചെയ്യുകയാണെന്നും രേണുക ദേവി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |