കൊച്ചി: യുക്രെയിൻ വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് ഇതുവരെയുള്ള സെമസ്റ്ററുകളുടെ മാർക്ക് ലിസ്റ്റിന്റെ (ട്രാൻസ്‌ക്രിപ്റ്റ്) സോഫ്റ്റ് കോപ്പി ലഭ്യമാക്കുമെന്നുള്ള ഉറപ്പ് ലംഘിച്ച് കൊച്ചിയിലെ സ്വകാര്യ ഏജൻസി. സെപ്തംബർ 24ന് വിദ്യാർത്ഥികളും രക്ഷിതാക്കളുമായി പൊലീസ് സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലാണ് 29ാം തീയതി യുക്രെയിനിലെ സുമി സർവകലാശാലയുടെ സീലും ഒപ്പുമുള്ള സോഫ്റ്റ് കോപ്പിയും ഒക്ടോബർ നാലിന് ഹാർഡ് കോപ്പിയും നൽകാമെന്ന് ഏജൻസി രേഖാമൂലം എഴുതി ഒപ്പിട്ടു നൽകിയത്. പ്രത്യേക ഫീസ് ഇതിനായി ഈടാക്കില്ലെന്നും ഏജൻസി ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പാണ് ലംഘിക്കപ്പെട്ടത്.
സുമി സർവകലാശാലയിൽ ഈ ഏജൻസി മുഖാന്തിരം പഠനത്തിന് പോയ വിദ്യാർത്ഥികൾക്കാർക്കും ട്രാൻസ്‌ക്രിപ്റ്റ് സോഫ്റ്റ്‌കോപ്പി പോലും ഇതുവരെ ലഭിച്ചിട്ടില്ല.
മാർക്ക് ലിസ്റ്റ് ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായെന്നും ഒക്ടോബർ നാലിന് സോഫ്റ്റ്‌കോപ്പി ലഭ്യമാക്കുമെന്നുമാണ് ഇപ്പോൾ ഏജൻസി അറിയിക്കുന്നതെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. എന്നത്തേക്ക് ഹാർഡ്‌കോപ്പി ലഭിക്കുമെന്ന കാര്യം അവ്യക്തമാണെന്നും കുട്ടികളുടെ തുടർപഠനം സംബന്ധിച്ച് ഇപ്പോഴും ആശങ്കമാത്രമാണെന്നും മാതാപിതാക്കൾ പറയുന്നു.
ഏജൻസിയുടെ വാദം
യുക്രെയിനിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടിരുന്നു. സാദ്ധ്യമായ എല്ലാ വഴികളിലൂടെയും ശ്രമങ്ങൾ തുടരുകയാണ്. യുക്രെയിനിലെ നിലവിലെ സാഹചര്യങ്ങളുും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നു. സർവകലാശാലകൾ പൂർണ തോതിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല. അവിടെ ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കാലതാമസം നേരിടാൻ കാരണം. അടുത്ത ദിവസങ്ങളിൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
തുടർനടപടി ആലോചിക്കും
ഇനി എന്താണ് ചെയ്യേണ്ടതെന്ന് അടിയന്തരമായി ആലോചിക്കുമെന്നും ഇതിനായി അടുത്ത ദിവസം തന്നെ ഒത്തുചേരുമെന്നും മാതാപിതാക്കൾ പറഞ്ഞു. പൊലീസിനെ ഇടപെടുത്തിയതിനാൽ ഏജൻസി മനപൂർവം വൈകിക്കുന്നതാണോയെന്ന് സംശയമുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച സംഭവിച്ചത്
യുക്രെയിൻ സർവകലാശാലകളിൽ നിന്നുള്ള മാർക്ക് ലിസ്റ്റ് കൈമാറുന്നതിന് വൻതുക ആവശ്യപ്പെട്ടെന്ന് കാട്ടി വിദ്യാർത്ഥികളും രക്ഷിതാക്കളും ഏജൻസിയിൽ നേരിട്ടെത്തി.
ചർച്ചയിൽ തീരുമാനമാകാത്തതോടെ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് ഇടപെടലോടെയാണ് ഏജൻസികൾ കടുംപിടുത്തത്തിൽ നിന്ന് പിന്മാറിയത്.
ഉച്ചയ്ക്ക് 12ന് തുടങ്ങിയ ചർച്ച അവസാനിച്ചത് രാത്രി 10.30ന്. വടക്കൻ ജില്ലകളിൽ നിന്നുൾപ്പെടെ 53 വിദ്യാർത്ഥികളും മാതാപിതാക്കളുമെത്തി
ട്രാൻസ്‌ക്രിപ്റ്റ് ലഭിക്കാൻ 2,000 ഡോളർ(1.62 ലക്ഷം രൂപ) വരെയാണ് ഏജൻസി ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |