പത്തനംതിട്ട : പടയണിയുടെ നാട്ടിൽ പഠനക്കളരി ഒരുക്കാൻ തുടങ്ങിയ പദ്ധതി പന്ത്രണ്ട് വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. 2010ൽ നിർമ്മാണം തുടങ്ങിയ കടമ്മനിട്ട പടയണി ഗ്രാമം പദ്ധതി മൂന്നുഘട്ടം പൂർത്തിയായപ്പോൾ നിലച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കരാറുകാരന് 36 ലക്ഷം രൂപ കുടിശികയായതോടെ പദ്ധതി സ്തംഭിച്ചു. ആദ്യ രണ്ടുഘട്ടങ്ങൾ സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പൂർത്തിയായിരുന്നു. ഇനി കേന്ദ്രഫണ്ട് ഉപയോഗിച്ച് 1.26 കോടി രൂപയുടെ പണിയാണ് ബാക്കി.
പദ്ധതി പൂർത്തിയായില്ലെങ്കിലും ഗോത്രപഠനക്കളരി ആരംഭിച്ചു. രണ്ടു ബാച്ചുകളിലായി നാൽപ്പത് പേർ പടയണിയും ചെണ്ടമേളവും പഠിക്കുന്നു. ഗവേഷകർക്ക് താമസിച്ചു പഠിക്കാനും പുറത്തുനിന്ന് എത്തുന്നവർക്ക് താമസിക്കാനുമായി നിർമ്മിച്ച ഗസ്റ്റ് ഹൗസുകളുടെ മേൽക്കൂര ജീർണാവസ്ഥയിലാണ്. പടയണി ഗ്രാമത്തിന്റെ മുഖഗോപുരവും സ്ഥലവും കാടുകയറി. പ്രദേശവാസികൾ സൗജന്യമായി നൽകിയ സ്ഥലം ഉൾപ്പെടെ മൂന്ന് ഏക്കറിലാണ് പടയണി ഗ്രാമം. പഠന പരിശീലന ഗവേഷണ വിനോദസഞ്ചാര കേന്ദ്രമായി വിഭാവനം ചെയ്ത പടയണി ഗ്രാമം പദ്ധതിക്ക് 79 ലക്ഷം രൂപ ഇതിനകം ചെലവായി.
പിന്നിട്ടത് 12 വർഷം, ചെലവിട്ടത് : 79 ലക്ഷം രൂപ,
കരാറുകാരന് നൽകാനുള്ളത് : 36 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |