കൊച്ചി: കാസർകോട് പടന്നയിലെ ടി.കെ.സി എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് പുതിയ കോളേജിനായി നൽകിയ അപേക്ഷ അപൂർണമായിട്ടും അനുമതി നൽകാൻ നീക്കം നടത്തിയ കണ്ണൂർ സർവകലാശാല വി.സിയുടെ നടപടി തെറ്റായിപ്പോയെന്ന് ഹൈക്കോടതി. മതിയായ സൗകര്യങ്ങളില്ലാതെ കോളേജിന് അനുമതി നൽകുന്നതിനെ ചോദ്യം ചെയ്ത് ഷറഫ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് കമ്മിറ്റി നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിംഗിൾബെഞ്ച് ഇന്നലെ ഹർജിയിൽ വിധി പറഞ്ഞുതുടങ്ങിയെങ്കിലും, ഹാജരാക്കിയ ചില രേഖകളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് വിലയിരുത്തി വീണ്ടും പരിഗണിക്കാൻ മാറ്റി.പുതിയ കോളേജിനുള്ള അപേക്ഷ പരിഗണിച്ച സർവകലാശാല രജിസ്ട്രാർ ,കോളേജ് തുടങ്ങാൻ മതിയായ ഭൂമിയില്ലെന്ന് വിലയിരുത്തി രണ്ടു തവണ ടി.കെ.സി എഡ്യൂക്കേഷൻ ട്രസ്റ്റിന് കത്തു നൽകിയിരുന്നു. രണ്ടാമത്തെ കത്തിന് ട്രസ്റ്റിലെ ഒരംഗത്തിന്റെ ഭൂമി കൂടി മൂന്നു മാസത്തിനകം ഏറ്റെടുക്കുമെന്ന് ട്രസ്റ്റ് മറുപടി നൽകി. മതിയായ ഭൂമിയില്ലെന്ന് ഈ മറുപടിയിൽ വ്യക്തമാണെന്നിരിക്കെ, വി.സി ഇടപെട്ട് പരിശോധനയ്ക്ക് ടീമിനെ നിയോഗിച്ചു. ഈ ഇടപെടൽ നിയമപരമല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |