കൊച്ചി: കിഫ്ബി മസാലബോണ്ടുവഴി സമാഹരിച്ചതുക വകമാറ്റി ചെലവഴിച്ചോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് ഇ.ഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ, 18 മാസമായി അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നാണ് ഇ.ഡി പറയുന്നതെന്ന് കിഫ്ബി ഉദ്യോഗസ്ഥർ വാദിച്ചു. ആരോപണങ്ങൾ കിഫ്ബിയുടെ വിശ്വാസ്യതയേയും വികസന പ്രവർത്തനങ്ങളേയും ബാധിക്കുമെന്നും വ്യക്തമാക്കി. മസാല ബോണ്ടിറക്കിയതിൽ വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടോയെന്ന് കണ്ടെത്താനെന്ന പേരിൽ ഇ.ഡി തങ്ങളെ ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ച് കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ഈ വാദങ്ങൾ.
മസാലബോണ്ടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പേരിൽ ഇ.ഡി നൽകിയ സമൻസുകൾ റദ്ദാക്കാൻ മുൻമന്ത്രി ഡോ. തോമസ് ഐസക്ക് നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിച്ചു.
നാട്ടിലും വിദേശത്തുമുള്ള ബന്ധുക്കളുടെ വ്യക്തിവിവരങ്ങളാണ് ഇ.ഡി ആവശ്യപ്പെടുന്നതെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. മസാല ബോണ്ടിറക്കിയതിൽ അപാകതയുണ്ടെന്ന് സി.എ.ജി ചൂണ്ടിക്കാട്ടിയിരുന്നോയെന്ന് ഹൈക്കോടതി വാക്കാൽചോദിച്ചു. എന്നാൽ, കിഫ്ബിക്കെതിരായ പരാമർശം നിരാകരിച്ച് നിയമസഭ പ്രമേയം പാസാക്കിയിരുന്നതായി അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു.
വാദം പൂർത്തിയായതിനെത്തുടർന്ന് ജസ്റ്റിസ് വി.ജി അരുൺ ഹർജിയിൽ ഒക്ടോബർ പത്തിന് വിധിപറയാൻ മാറ്റി. ഇ.ഡിക്കുവേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു, കിഫ്ബിക്കുവേണ്ടി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്, തോമസ് ഐസക്കിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ എന്നിവർ ഹാജരായി.
ഇ.ഡിയുടെ വാദം
സമാഹരിച്ച തുക റിയൽ എസ്റ്റേറ്റിലടക്കം വിനിയോഗിച്ചോയെന്ന് അന്വേഷിക്കുന്നു
പ്രഥമദൃഷ്ട്യാ വിദേശനാണ്യവിനിമയ ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ട്
മൊഴിയെടുക്കാനായി നൽകിയ സമൻസുകളിൽ കോടതിക്ക് ഇടപെടാനാവില്ല.
ഹർജിക്കാർ ഈ ഘട്ടത്തിൽ കോടതിയെ സമീപിച്ചത് അപക്വമാണ്.
കിഫ്ബിയുടെ വാദം
റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതായി ആരോപണമില്ല.
വിദേശനാണ്യ വിനിമയ ചട്ടത്തിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിച്ചതായും പറയുന്നില്ല.
മറ്റു മസാല ബോണ്ടുകളെക്കുറിച്ച് അന്വേഷിച്ചിരുന്നോയെന്ന്
കോടതി ചോദിച്ചിരുന്നെങ്കിലും ഇ.ഡി മറുപടി നൽകിയിട്ടില്ല
തോമസ് ഐസക്കിന്റെ വാദം
ബന്ധുക്കൾക്ക് കിഫ്ബിയുമായി ഒരു ബന്ധവുമില്ല
ഇവരുടെയൊക്കെ വിവരങ്ങളാണ് ഇ.ഡി ആവശ്യപ്പെടുന്നത്
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്
ലംഘനമുണ്ടോയെന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്
ഇങ്ങനെ അന്വേഷണം നടത്താൻ ഇ.ഡിക്ക് നിയമപരമായി കഴിയില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |