തിരുവനന്തപുരം: കൃഷി മാന്യമായ തൊഴിലാണെന്ന അവബോധം സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പരമ്പരാഗത വളം കച്ചവട കേന്ദ്രങ്ങളുടെ കെട്ടും മട്ടും മാറ്റുന്നു. ഒഴിഞ്ഞ കോണിലെ കുടുസ്സുമുറിയിൽ വളം ചാക്കുകളും കീടനാശിനിക്കുപ്പികളുമുള്ള, കാർഷിക സഹകരണ സംഘങ്ങൾ പോലും പിന്നാമ്പുറത്തേക്ക് തള്ളിയിരുന്ന, വളംവില്പന ശാലകൾ പ്രധാനമന്ത്രി കൃഷിസമൃദ്ധി കേന്ദ്രങ്ങളാക്കി നവീകരിക്കുന്നതാണ് പദ്ധതി. വളങ്ങളും വിത്തുകളും കീടനാശിനികളും മാത്രമല്ല, കർഷകർക്ക് ആവശ്യമായ സേവനങ്ങളും ഉപകരണങ്ങളും ഒരു കേന്ദ്രത്തിൽ നിന്നുതന്നെ ലഭ്യമാകുന്ന മാതൃകാ രാസവളം വില്പന കേന്ദ്രങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
കൃഷി ആവശ്യങ്ങൾക്ക് പലയിടങ്ങളിലായി കർഷകൻ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ടതില്ല. മണ്ണു പരിശോധനാ സംവിധാനം, ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ പൊതുസേവന കേന്ദ്രം തുടങ്ങിയ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കിയാണ് പ്രധാനമന്ത്രി കൃഷിസമൃദ്ധി കേന്ദ്രങ്ങൾ ഒരുങ്ങുന്നത്.
കേരളത്തിൽ 14 ജില്ലാ തല കേന്ദ്രങ്ങൾക്ക് പുറമെ ബ്ലോക്ക്, ഗ്രാമീണ തലങ്ങളിലായി 1182 കൃഷി സമൃദ്ധി കേന്ദ്രങ്ങളാണ് പട്ടികയിലുള്ളത്.
പുതിയ കേന്ദ്രങ്ങളും വരും
വില്ലേജ്, ബ്ലോക്ക്, ജില്ല എന്നീ മൂന്നു തലങ്ങളിലായാണ് സമൃദ്ധികേന്ദ്രം ഒരുക്കുന്നത്. ബ്ലോക്ക് തലം മുതൽ കൃഷി രീതികളും കർഷക വിജയകഥകളും പ്രദർശിപ്പിക്കാൻ സ്മാർട്ട് ടിവിയും ഉണ്ടാകും.
രാസവളം നിർമ്മാതാക്കളും കേന്ദ്ര രാസവളം മന്ത്രാലയവും ചേർന്നാണ് കേന്ദ്രങ്ങൾ ഒരുക്കുക. നിലവിലുള്ള വളം വില്പനശാലകൾ നവീകരിക്കുകയോ പുതിയവ സ്ഥാപിക്കുകയോ ചെയ്യാം. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഇഫ്‌കോയും പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡും കൃഷി സമൃദ്ധി കേന്ദ്രങ്ങൾ സ്ഥാപിക്കും. ശേഷിച്ച ജില്ലകളിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് ആണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് .
3,30,499
കൃഷിസമൃദ്ധി കേന്ദ്രങ്ങൾ രാജ്യമാകെ
864
ജില്ലാ തലത്തിൽ ഈ മാസം
31,460
ജില്ലാതലത്തിൽ നവംബറിനകം
1,82,126
ബ്ലോക്ക് തലത്തിൽ ജനുവരിക്കകം
1,16,049
ഗ്രാമീണ കേന്ദ്രങ്ങൾ ഫെബ്രുവരിയോടെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |