തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ്ഭവനെ ബി.ജെ.പി കാര്യാലയമാക്കിയെന്നും
ആടിന് താടിയെന്തിന്, നാടിന് ഗവർണർ എന്തിന് എന്ന അണ്ണാദുരൈയുടെ ചോദ്യം വീണ്ടും ഉറക്കെ ചോദിക്കേണ്ട സാഹചര്യമാണെന്നും മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ. ചന്ദ്രു പറഞ്ഞു.
'ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയും' എന്ന വിഷയത്തിൽ എ.കെ.ജി പഠന ഗവേഷണ കേന്ദ്രവും ഓൾ ഇന്ത്യ ലായേഴ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെലങ്കാന, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ ബി.ജെ.പി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്ന ഉത്തരവാദിത്തമാണ് ഗവർണർമാരെ ഏൽപ്പിച്ചിരിക്കുന്നത്. ജനാധിപത്യത്തിൽ ഏറ്റവും കുറഞ്ഞ യോഗ്യത ആവശ്യമുള്ള പദവിയാണ് ഗവർണറുടേത്.രാജ്ഭവനുകളെ കാര്യഭവനാക്കി മാറ്റാനും കാവിവത്കരിക്കാനും ശ്രമിക്കുന്നു. നല്ലതും മോശവും ഏറ്റവും മോശവുമായ ഗവർണർമാരിൽ മൂന്നാമത്തെ ഗണത്തിലാണ് ആരിഫ് മുഹമ്മദ് ഖാനും തമിഴ്നാട്ടിലെ ആർ.എൻ. രവിയും.- അദ്ദേഹം പറഞ്ഞു.
ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ ചന്ദ്രുവിന്റെ ആത്മകഥയായ 'ഞാൻ എന്ന ജസ്റ്റിസ്' പുസ്തകം ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.ടി. ചാക്കോയ്‌ക്ക് നൽകി പ്രകാശനം ചെയ്തു. മുൻ മന്ത്രി തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നേതാവ് ലോപ്പസ് മാത്യു, ജനതാദൾ നേതാവ് വർഗീസ് ജോർജ്, ലായേഴ്‌സ് യൂണിയൻ നേതാവ് അഡ്വ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |