തിരുവനന്തപുരം: ഉടമയുടെ സുഹൃത്തിനെ കുത്തിയശേഷം വിരണ്ടോടിയ പോത്ത് മൃഗശാലയ്ക്കുള്ളിൽ ഓടിക്കയറി. നഗരത്തിലും മൃഗശാലയിലും രാത്രി അരമണിക്കൂറിലേറെ പരിഭ്രാന്തി പരത്തിയ പോത്തിനെ വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് സാഹസികമായി പിടിച്ചുകെട്ടി. രാത്രി 9ഓടെ ആയിരുന്നു സംഭവം. പാളയത്ത് കടനടത്തുന്ന പോത്ത് വ്യാപാരിയായ കുന്നുകുഴി സ്വദേശി അമ്പിളിയുടെ പോത്താണ് വിരണ്ടോടിയത്. കടയിലെ സഹായിയായ യുവാവിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. യുവാവിനെ കുത്തിയ ശേഷം വിരണ്ടോടിയ പോത്തിന് ഓട്ടത്തിനിടയിൽ കൊമ്പിന് പരിക്കേറ്റു. ഒരുകൊമ്പ് ഒടിഞ്ഞ് രക്തം ഒഴുകുന്ന നിലയിലാണ് പോത്ത് നഗരസഭയുടെ സമീപമുള്ള ഗേറ്റ് വഴി മൃഗശാലയിലേക്ക് ഓടിക്കയറിയത്. മൃഗശാലവളപ്പിൽ തലങ്ങും വിലങ്ങും ഓടുന്നത് കൂട്ടിൽ നിന്ന് പുറത്തുചാടിയ കാട്ടുപോത്താണെന്ന് ധരിച്ച് മൃഗശാലയിലുണ്ടായിരുന്നവർ ഭയചകിതരായി. ഇതിനിടെ കാട്ടുപോത്ത് പുറത്തുചാടിയെന്ന വാർത്തയും പ്രചരിച്ചു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് മൃഗശാലയിലുണ്ടായിരുന്ന ആളുകളെ സുരക്ഷിതരായി പുറത്തിറക്കി രണ്ട് ഗേറ്റുകളും അടച്ചശേഷം കയർകൊണ്ടുള്ള വല ഉപയോഗിച്ച് പോത്ത് നിന്ന സ്ഥലം ബന്തവസിലാക്കി. കയർവലയ്ക്കുള്ളിലായ പോത്തിന്റെ കാലുകളിൽ കുരുക്കിട്ടശേഷം കയറുപയോഗിച്ച് ബന്ധിച്ചാണ് വരുതിയിലാക്കിയത്. തുടർന്ന് ഫയർഫോഴ്സ് പോത്തിനെ മ്യൂസിയം പൊലീസിനെ ഏൽപ്പിച്ചു. പോത്തിനെ പൊലീസ് പിന്നീട് ഉടമയ്ക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |