കാട്ടാക്കട:കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡായ തിരുമല പുലരിയിൽ എസ്.ആർ.സുരേഷ് കുമാർ (52) അറസ്റ്റിലായി.ഇന്നലെ രാത്രിയോടെ തിരുമലയിലെ വീട്ടിൽ നിന്നാണ് ഇയാളെ കാട്ടാക്കട ഡിവൈ.എസ്.പി അനിൽകുമാറിന്റെ ഷാഡോ ടീം പിടികൂടിയത്. സെപ്തംബർ 20 നുണ്ടായ സംഭവത്തിലെ ആദ്യ അറസ്റ്റാണിത്.
സംഭവ ശേഷം തിരുമലയിലെ ഇയാളുടെ വീടിന്റെ മുകളിലത്തെ മുറിയിൽ രഹസ്യമായി കഴിയുകയായിരുന്നു.സസ്പെൻഷനിലാവുകയും പൊലീസ് അന്വേഷണം ശക്തമാവുകയും ചെയ്തതോടെ ഫോണിൽ നിന്നും സിംകാർഡ് ഊരിമാറ്റിയശേഷം ഇയാൾ ആരുമായും ബന്ധപ്പെട്ടിരുന്നില്ല.താമസിച്ചിരുന്ന മുറിയിൽ തന്നെ ആഹാരം സ്വന്തമായി പാചകം ചെയ്ത് കഴിയുകയായിരുന്നു.ഷാഡോപൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഇന്നലെ രാത്രി 9.30ഓടെ തിരുമലയിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
ഇന്നലെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തിയെങ്കിലും കോടതി ജാമ്യം തള്ളിയിരുന്നു.ഇന്നലെ രാത്രി വൈകി പ്രതികൾ കാട്ടാക്കട ഡിവൈ.എസ്.പിയ്ക്ക് മുന്നിൽ ഹാജരാകുമെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും ആരും കീഴടങ്ങാൻ എത്തിയിരുന്നില്ല.ഇനിയുള്ള ദിവസങ്ങളിൽ കോടതി അവധിയായതിനാലാകാം ജാമ്യം നിഷേധിക്കുമെന്ന് കണ്ട് കീഴടങ്ങാൻ എത്താതിരുന്നതെന്നും പറയപ്പെടുന്നു. പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ പൊലീസും ഷാഡോടീമും മറ്റുള്ള പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്,കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ,കണ്ടക്ടർ എൻ.അനിൽകുമാർ,അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെ സസ്പെന്റ് ചെയ്തിരുന്നു .ഈ ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകർ നിർദ്ദേശം നൽകിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |