തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് മരുന്നും മറ്റ് മെഡിക്കൽ സാധനങ്ങളും വാങ്ങാൻ രൂപീകരിച്ചിട്ടുള്ള കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) ടെന്നീസ് ക്ലബ്ബിൽ അംഗത്വത്തിന് മുടക്കിയത് 11.50 ലക്ഷം. 2017ഏപ്രിലിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ സെപ്തംബർ ഒന്നിന് നിയമസഭയിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ ചോദ്യത്തിന് മന്ത്രി വീണാ ജോർജ് നൽകിയ മറുപടിയിലാണ് ഇക്കാര്യം പുറത്തുവന്നത്.
കോർപറേറ്ര് അംഗത്വമാണ് എടുത്തതെന്നും അംഗത്വം എടുക്കാനുള്ള സാഹചര്യം കോർപ്പറേഷൻ ഫയലുകളിൽ വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രിയുടെ ഉത്തരത്തിലുണ്ട്. നവ്‌ജ്യോത് ഖോസ മാനേജിംഗ് ഡയറക്ടറും ഡോ. ദിലീപ് കുമാർ ജനറൽ മാനേജറുമായിരുന്ന കാലയളവിലാണ് സംഭവം. കോർപ്പറേഷന് ഇത്തരത്തിൽ പണം ചെലവാക്കാൻ വ്യവസ്ഥയില്ല.
ഉദ്യോഗസ്ഥർ വ്യക്തിപരമായ ആവശ്യത്തിന് കോർപറേഷന്റെ പണം ചെലവാക്കുകയായിരുന്നുവെന്ന് വ്യക്തമാണ്. എന്നാൽ ആരുടെ താത്പര്യമാണ് ഇതെന്ന് ഇനിയും വെളിവായിട്ടില്ല. ഇതോടെ ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച നടപടികൾ ഉടൻ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തും കെ.എം.എസ്.സി.എല്ലിന്റെ മറവിൽ വ്യാപക അഴിമതി നടന്നെന്ന പരാതികളുയായിരുന്നു. കൊവിഡ് കാലത്ത് നിലവാരമില്ലാത്ത സാധനങ്ങൾ വാങ്ങി കൂട്ടി പണം ധൂർത്തടിച്ചത് തെളിവ് സഹിതം പുറത്തുവന്നിരുന്നു. ടെന്നീസ് ക്ലബിലെ അംഗത്വത്തിന് പിന്നിലെ വസ്തുത കണ്ടെത്തിപണം തിരിച്ചു പിടിക്കണമെന്ന ആവശ്യം ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |