അടൂർ : ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറുടെ അനാസ്ഥകാരണം നവജാതശിശു മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ഡോ. സുചേതാ പ്രസാദിനെതിരെ അടൂർ പൊലീസ് കേസെടുത്തു. ഇന്നലെ നവജാത ശിശുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഡോക്ടറുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലം ഐവർകാല നടുവിൽ പുത്തനമ്പലം വിഷ്ണുഭവനിൽ വിനീതിന്റെയും രേഷ്മ രഘുവിന്റെയും കുഞ്ഞാണ് വ്യാഴാഴ്ച അടൂർ ജനറൽ ആശുപത്രിയിൽ മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു ഡോക്ടറുടെ നിർദ്ദേശപ്രകാരം രേഷ്മയെ ആശുപത്രിയിൽ പ്രവേശിച്ചത്. വ്യാഴാഴ്ച പ്രസവിക്കാനുള്ള മരുന്ന് നൽകിയശേഷം പ്രസവമുറിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് യുവതിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോൾ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ ബന്ധുക്കൾ ഡോക്ടറോട് അപേക്ഷിച്ചു. എന്നാൽ പരിശോധന നടത്താൻപോലും ഡോക്ടർ തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. രാവിലെ 11 മണിയോടെ കുട്ടിക്ക് അനക്കമില്ലെന്ന് രേഷ്മ നഴ്സുമാരെ അറിയിച്ചു. ഡോക്ടർ എത്തി പരിശോധിച്ചശേഷം പ്രസവമുറിവിട്ട് പുറത്തേക്ക് പോയി. പിന്നീട് ഒരുമണിക്കൂർ കഴിഞ്ഞാണ് തിരികെയെത്തിയതെന്ന് രേഷ്മയുടെ ഭർത്താവ് വിനീത് ആരോപിക്കുന്നു. കുറച്ചുനേരം കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്ന് കുട്ടി മരിച്ചെന്ന് പുറത്തുകാത്തിരുന്ന ബന്ധുക്കളെ അറിയിക്കുകയും മൃതദേഹ പരിശോധനയ്ക്കായി പേപ്പറിൽ ഒപ്പിടാനും ആവശ്യപ്പെട്ടു. അപ്പോഴും കുട്ടിയെ രേഷ്മയുടെ വയറ്റിൽനിന്ന് പുറത്തെടുത്തിരുന്നില്ല. പിന്നീടാണ് ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെപുറത്തെടുത്തത്. ഡോക്ടറുടെ അലംഭാവം കാരണം കുട്ടി മരിക്കാനിടയായ സംഭവത്തിൽ ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും ഇന്നലെ ബന്ധുക്കൾ പരാതി നൽകി. സ്കാനിംഗ് സമയത്ത് കുട്ടിക്ക് പ്രശ്നമില്ലായിരുന്നെന്നും എന്നാൽ പുറത്തെടുത്തപ്പോൾ കുട്ടിയുടെ തലയിൽ പൊക്കിൾക്കൊടി ചുറ്റിയിരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |