പാലോട്: അപൂർവയിനം പക്ഷികളുടെ പറുദീസയായിട്ടും അരിപ്പയ്ക്ക് ഇനിയും പക്ഷി സങ്കേതമെന്ന പദവി അന്യം. ഏഷ്യയിലെ ഏറ്റവും വലിയ ചതുപ്പ് പ്രദേശങ്ങളിലൊന്നായ ശാസ്താംനടയോട് ചേർന്ന് കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലാണ് അരിപ്പ സ്ഥിതി ചെയ്യുന്നത്. തട്ടേക്കാടിന് സമാനമായ ആവാസവ്യവസ്ഥയുള്ള ഇവിടെ വ്യത്യസ്ഥ ഇനത്തിൽപ്പെട്ട മൂന്നൂറിലധികം പക്ഷികളെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാലും മേഖലയെ പക്ഷിസങ്കേതമായി പ്രഖ്യാപിക്കുന്നതിന് അധികൃതർ ഇനിയും തയാറായിട്ടില്ല. അപൂർവ പക്ഷിവർഗമായ മക്കാച്ചിക്കാട എന്ന ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി പക്ഷിനിരീക്ഷകർ കണ്ടെത്തിയത് ഇവിടെ നിന്നാണ്. എന്നാൽ ഇത് വനംവകുപ്പിന്റെ രേഖകളിൽ ഇനിയും ഉൾപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. കേരളത്തിൽ കാണുന്ന ബ്ലാക്ക് വുഡ് പെക്കർ എന്ന കാക്ക മരംകൊത്തിയും പക്ഷികളിലെ ഗായകനായ ഇന്ത്യൻ ക്ഷാമയും ഇവിടെ ധാരാളമായി കണ്ടുവന്നിരുന്നു. എന്നാൽ ഇവിടെ ഇവയുടെ എണ്ണം ക്രമാതീതമായ കുറഞ്ഞുവരുന്നതായി ഗവേഷകർ പറയുന്നു. മേഖലയെ പക്ഷി സങ്കേതമായി പ്രഖ്യാപിച്ച് ഇവയ്ക്ക് സംരക്ഷണമൊരുക്കണമെന്നാണ് ഗവേഷകരുടെ ആവശ്യം.
താടിക്കാരൻ വേലിതത്ത, കാട്ടുമൂങ്ങ, ചാരത്തലയൻ ബുൾബുൾ, മീൻ പരുന്ത്, മേനി പൊൻമാൻ, കാട്ടുപൊടി പൊന്മാൻ, കിന്നരിപരുന്ത്, മീൻ കൂമൻ, മേനിപ്രാവ്, കോഴി വേഴാമ്പൽ, ഉപ്പൻ, കുയിൽ, കാട്ടുതത്ത
പക്ഷികൾക്കു പുറമേ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, മാൻ, മലയണ്ണാൻ തുടങ്ങിയ മൃഗങ്ങളും വൈവിദ്ധ്യങ്ങളായ സസ്യജാലങ്ങളും ഈ വനമേഖലയിൽ ഉണ്ട്. ഡിസംബർ വരെയാണ് കൂടുതൽ പക്ഷികളെ കാണാൻ സാധിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രൈനിംഗ് കോളേജ് സ്ഥിതിചെയ്യുന്നതും അരിപ്പയിലാണ്.
കേരളത്തിൽ കാണുന്ന ബ്ലാക്ക് വുഡ് പെക്കർ എന്ന കാക്ക മരംകൊത്തിയും പക്ഷികളിലെ ഗായകനായ ഇന്ത്യൻ ക്ഷാമയും ഇവിടെ ധാരാളമായി കണ്ടുവന്നിരുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നതായും ഇതിന് പരിഹാരമായി സർക്കാർ 'അരിപ്പ' പക്ഷിസങ്കേതമായി പ്രഖ്യാപിച്ച് സംരക്ഷണമൊരുക്കണമെന്നുമാണ് ഗവേഷകർ ആവശ്യപ്പെടുന്നത്.
സർക്കാർ അരിപ്പയെ പക്ഷി സങ്കേതമായി പ്രഖ്യാപിച്ചാൽ സമീപത്തുള്ള ആര്യങ്കാവ്, പൊൻമുടി, പാലരുവി, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ വിനോദ പഠനകേന്ദ്രങ്ങളെല്ലാം ഉണർവിലാകും. കൂടാതെ പൊതുജനങ്ങൾക്ക് പക്ഷികളെക്കുറിച്ച് പഠിക്കാനും കഴിയും. ഹരിതഭംഗി തുളുമ്പുന്ന പച്ചപ്പ് നിലനിറുത്താൻ സർക്കാർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |