ചികിത്സ വൈകി, ആംബുലൻസ് നൽകിയില്ല
വിഴിഞ്ഞം:വീട്ടിൽവച്ച് പൂച്ച കടിച്ചതിനെ തുടർന്ന് വാക്സിൻ എടുക്കാൻ എത്തിയ യുവതിയെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനുള്ളിൽ വച്ച് തെരുവ് നായ കടിച്ചു. വിഴിഞ്ഞം ചപ്പാത്ത് അജിത് ഭവനിൽ അപർണയുടെ (31) കാലിലാണ് കടിയേറ്റത്.
ഇതു കണ്ട ഡോക്ടറും നഴ്സും ഓടി മാറി. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് സോപ്പുമായെത്തി മുറിവ് കഴുകാൻ സഹായിച്ചത്. വസ്ത്രം മുറിച്ചുമാറ്റാൻ കത്രികപോലും നൽകിയില്ല. പ്രധാന ഡോക്ടർ എത്താനായി രണ്ടു മണിക്കൂർ കാത്തിരുന്നശേഷം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തപ്പോൾ ആംബുലൻസ് വിട്ടുനൽകിയില്ലെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.
പേ വിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തുടങ്ങുകയും നായകടിച്ചാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്ന് നിർബന്ധിക്കുകയും ചെയ്യുമ്പോഴാണ് ഈ ദുരവസ്ഥ. ഉടൻ പ്രാഥമിക ചികിത്സ നൽകിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രിയിലെ തെരുവുനായ ശല്യത്തെക്കുറിച്ച് കഴിഞ്ഞമാസം 14 ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്നലെ രാവിലെ 7.30ഓടെ അച്ഛൻ വാസവനൊപ്പമാണ് യുവതി എത്തിയത്.മൂന്നു ദിവസം മുൻപ് പൂച്ച കടിച്ചതിന് രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ എത്തിയ ഇരുവരും ഐ.പി വാർഡിനു സമീപം കസേരയിൽ ഇരുന്നപ്പോൾ അടിയിൽ കിടന്ന നായയാണ് കടിച്ചത്. പൂച്ച കടിച്ച വലതുകാലിലാണ് നായയും കടിച്ചത്. ആഴത്തിലുള്ള മുറിവിന് നൽകുന്ന ഇമ്മ്യൂണോ ഗ്ലോബുലിൻ ഇല്ലാത്തതിനാൽ ജനറൽ ആശുപത്രിയിൽ പോകണമെന്നും പ്രധാന ഡോക്ടർ വരുന്നത് വരെ കാത്തിരിക്കാനും പറഞ്ഞു. പൂച്ചകടിച്ചതിനുള്ള രണ്ടാം ഡോസ് നൽകി. ഒൻപത് മണിയോടെ പ്രധാന ഡോക്ടർ എത്തി ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. വാസവൻ സ്വന്തം കാറിലാണ് ജനറൽ ആശുപത്രിയിലെത്തിച്ചത്. അവിടെ കുത്തിവയ്പ്പും മൂന്നു മണിക്കൂർ നിരീക്ഷണവും കഴിഞ്ഞ് വിട്ടു.
തെരുവുനായയെ പിടികൂടി വാക്സിൻ നൽകി.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |