പാലക്കാട്/തൊടുപുഴ: സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മുൻപ് ജാേലി നൽകിയതിനെ തുടർന്ന് വിവാദത്തിലായ എൻ.ജി.ഒയായ ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (എച്ച്.ആർ.ഡി.എസ്)
പാലക്കാട് ചന്ദ്രനഗറിലുള്ള ഹെഡ് ഓഫീസിലും കണ്ണൂർ, തൊടുപുഴ ഓഫീസുകളിലും തിരുവനന്തപുരത്തുനിന്നുള്ള വിജിലൻസ് സംഘം പരിശോധന നടത്തി. വിവിധ രേഖകളുടെ പകർപ്പുകൾ കൊണ്ടുപോയി.
റീബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന യുവകേരളം, കേന്ദ്രസർക്കാരിന്റെ ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശൽ യോജന (ഡി.ഡി.യു.ജി.കെ.വൈ) എന്നീ പദ്ധതികളുടെ നിർവഹണത്തിൽ ക്രമക്കേടുണ്ടെന്ന് വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൊഴിൽ നൈപുണ്യ കോഴ്സുകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കൂട്ടി കാണിച്ച് ഫണ്ട് തിരിമറി നടത്തിയെന്നാണ് പരാതി.
അതിനിടെ, അട്ടപ്പാടിയിൽ ആദിവാസികൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിൽ നിന്ന് എച്ച്.ആർ.ഡി.എസിനെ വിലക്കി . പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമ്മിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഒറ്റപ്പാലം സബ് കളക്ടർ വിലക്ക് ഏർപ്പെടുത്തിയത്. തൊട്ടുപിന്നാലെ അട്ടപ്പാടി നോഡൽ ഓഫീസർ ഉത്തരവിറക്കി. പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചുള്ള വീട് നിർമ്മാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നാണ് ഉത്തരവിലെ വിശദീകരണം. എച്ച്.ആർ.ഡി.എസ് നടത്തുന്ന വീട് നിർമ്മാണം പരിശോധിക്കാൻ പട്ടികജാതി, പട്ടികവർഗ കമ്മിഷനും നിർദേശിച്ചിരുന്നു.
വിജിലൻസ് പരിശോധന സ്വാഗതം ചെയ്യുന്നുവെന്നും പരിശോധനയുമായി സഹകരിക്കുമെന്നും എച്ച്.ആർ.ഡി.എസ് വ്യക്തമാക്കി. ആദിവാസികളെ കൈയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ നേരത്തെ എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജികൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
'കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട സ്വർണക്കള്ളക്കടത്തടക്കമുള്ള അഴിമതി കേസുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി ഡയറക്ടർ, കസ്റ്റംസ്, കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിരുന്നു. അതിന്റെ പ്രതികാര നടപടിയാണ്
-ബിജു കൃഷ്ണൻ
(എച്ച്.ആർ.ഡി.എസ് പ്രോജക്ട്
ഡയറക്ടർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |