പാലക്കാട്: നവരാത്രി ആഘോഷത്തിന് തുടക്കമായതോടെ കരിമ്പ് വിപണിയും സജീവമായി. ഇത്തവണ വില കൂടിയിട്ടുണ്ട്. ഒരു കെട്ടിന് 650 മുതൽ 800 വരെയാണ് വില. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കെട്ട് ഒന്നിന് 100 രൂപ മുതൽ 150 രൂപവരെ വില കൂടിയിട്ടുണ്ട്. ഡീസൽ വിലവർദ്ധനയും കടത്തുകൂലി വർദ്ധിച്ചതുമാണ് വില ഉയരാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
ജില്ലയിലെ പ്രധാന മാർക്കറ്റുകളിലെ കച്ചവടകേന്ദ്രങ്ങളിലെല്ലാം കരിമ്പ് വില്പന സജീവമായിട്ടുണ്ട്. തമിഴ്നാട്ടിലെ പൊള്ളാച്ചി, സേലം, ഉദുമൽപ്പേട്ട, മധുര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും കരിമ്പ് എത്തുന്നത്. സേലത്ത് നിന്നെത്തുന്നവയ്ക്കാണ് ആവശ്യക്കാർ ഏറെയെന്ന് കച്ചവടക്കാർ പറയുന്നു. വലിപ്പവും മധുരവും കൂടുമെന്നതാണ് ഇവയുടെ പ്രത്യേകത.
പാലക്കാട് നഗരത്തിലും, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, പട്ടാമ്പി എന്നിവിടങ്ങളിലും കരിമ്പ് വില്പന സജീവമാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊരിക്കച്ചവടവും തകൃതിയാണ്. ഇതും തമിഴ്നാട്ടിൽ നിന്നാണ് വരുന്നത്. കൂടാതെ പൂജ സ്റ്റാളുകളും സജീവമായിട്ടുണ്ട്.
വിലവർദ്ധനയ്ക്ക് മധുരമില്ല
20 എണ്ണമുള്ള ഒരുകെട്ട് കരിമ്പിന് 550 മുതൽ 700 രൂപയ്ക്കാണ് കഴിഞ്ഞവർഷങ്ങളിൽ ഈടാക്കിയിരുന്നത്. എന്നാൽ, ഈ വർഷം 650 മുതൽ 800 രൂപവരെയാണ് വിപണി വില. ഒരു തണ്ടിന് 60 മുതൽ 80 രൂപവരെയാണ് വില. ചെറുകിട കച്ചവടക്കാർ ഒരുകെട്ട് കരിമ്പിന് 800 രൂപമുതൽ 900 രൂപവരെയാണ് ഈടാക്കുന്നത്. കഴിഞ്ഞവർഷം 20,000 രൂപയുടെ വാടകയുണ്ടായിരുന്ന വാഹനത്തിന് 5,000 രൂപയോളം ഉയർന്നതാണ് ഇപ്പോഴത്തെ വില വർദ്ധനയ്ക്കുള്ള പ്രധാന കാരണം.
കരിമ്പുവിപണി സജീവം
കന്നിമാസത്തിലെ ആയില്യം മുതൽ തന്നെ കുളപ്പുള്ളി, വാണിയംകുളം, ഒറ്റപ്പാലം ഭാഗങ്ങളിൽ കരിമ്പുവിപണി സജീവമായി. എന്നാൽ, കൂടുതലും ആളുകളെത്തുക മഹാനവമി ദിനത്തോട് അനുബന്ധിച്ചാണെന്ന് കച്ചവടക്കാർ പറയുന്നു.
നവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും ക്ഷേത്രങ്ങളിലേക്കും കരിമ്പ് ആവശ്യമാണ്. ഇത് മുന്നിൽ കണ്ടാണ് കരിമ്പ് വിപണി സജീവമായത്. കൊവിഡ് പ്രതിസന്ധികൾ അവസാനിച്ചതോടെ വലിയ പ്രതീക്ഷയിലാണ് കച്ചവടക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |