കൊച്ചി: അന്വേഷണമികവിന് തുടർച്ചയായി രണ്ടാംതവണയും പൊലീസ് മേധാവിയുടെ ബാഡ്‌ജ് ഒഫ് ഓണർ കരസ്ഥമാക്കി കെ. ലാൽജി. പൊലീസ് ആസ്ഥാനത്ത് എൻ.ആർ.ഐ സെല്ലിന്റെ ചുമതലയുള്ള എസ്.പിയായ അദ്ദേഹം 2020ലും ബാഡ്‌ജ് ഒഫ് ഓണർ നേടിയിരുന്നു. ഇടുക്കി വണ്ടിപ്പെരിയാറിൽ സ്വാഭാവിക മരണമെന്ന് മാതാപിതാക്കൾ പോലും കരുതിയ ആറു വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന് പീരുമേട് ഡിവൈ.എസ്.പിയായിരിക്കെ കണ്ടെത്തിയ മികവിനാണ് വീണ്ടും അംഗീകാരം.
2021 ജൂണിലാണ് വണ്ടിപ്പെരിയാറിലെ ചൂരക്കുളത്ത് തേയില തോട്ടത്തിലെ ലയത്തിൽ കഴുത്തിൽ ഷാൾ മുറുകി മരിച്ചനിലയിൽ ആറു വയസുകാരിയെ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാൾ കുരുങ്ങിയുള്ള മരണമെന്നാണ് വീട്ടുകാരും നാട്ടുകാരും കരുതിയത്. സ്ഥലം പരിശോധിച്ച ലാൽജിക്കും സി.ഐ സുനിൽകുമാറിനും അസ്വാഭാവികത തോന്നി. കുരുക്കിന്റെ രീതിയും പരിസരത്തെ സൂചനകളും കൊലപാതകമെന്ന സംശയം ശക്തമാക്കി. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്താൻ ലാൽജി നിർദ്ദേശിച്ചു. പീഡനത്തിനിരയായി കഴുത്ത് ഞെരിക്കപ്പെട്ടാണ് കുട്ടി മരിച്ചതെന്നും മൂന്നു വർഷത്തോളം ലൈംഗികപീഡനത്തിന് ഇരയായിരുന്നതായും ഡോക്ടർമാർ സ്ഥിരീകരിച്ചു. സമർത്ഥമായി നടത്തിയ നീക്കങ്ങളിലൂടെ മൂന്നാം ദിവസം പ്രതി അർജുനെ (22) പൊലീസ് അറസ്റ്റുചെയ്തു. ലയത്തിലെ തൊട്ടടുത്ത മുറിയിലായിരുന്നു ഇയാൾ താമസിച്ചത്.
കൊച്ചി ഏലൂരിലെ ഐശ്വര്യ ജുവലറിയിൽ മോഷണം നടത്തിയ പ്രതികളെ 10 ദിവസത്തിനകം പിടികൂടിയതിനാണ് 2020ലെ ബാഡ്‌ജ് ഒഫ് ഓണർ കെ. ലാൽജിക്ക് ലഭിച്ചത്. കൊച്ചി സിറ്റിയിൽ അസിസ്റ്റന്റ് കമ്മിഷണർ, റൂറലിൽ അഡിഷണൽ എസ്.പി തുടങ്ങിയ പദവികൾ വഹിച്ചു. കൊച്ചിയിലെ ക്രിമിനൽ, മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |