ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ താരമായി മികച്ച ഗായികയ്‌ക്കുള്ള അവാർഡ് നേടിയ നഞ്ചമ്മ. ബോളിവുഡ് താരം ആശാ പരേഖിന് ദാദാഫാൽക്കെ പുരസ്‌കാരം അടക്കം ദേശീയ ചലച്ചിത്ര അവാർഡുകൾ ഡൽഹി വിജ്ഞാൻഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു വിതരണം ചെയ്‌തു.
നഞ്ചമ്മയുടെ പേര് വിളിച്ചയുടൻ സദസിൽ നിന്ന് കരഘോഷമുയർന്നു. അവാർഡ് സ്വീകരിക്കാൻ നഞ്ചമ്മ എത്തിയപ്പോൾ സദസ് എഴുന്നേറ്റ് നിന്ന് ആദരിച്ചു. അയ്യപ്പനും കോശിയിലെ ഗാനമാണ് നഞ്ചമ്മയെ അവാർഡിന് അർഹമാക്കിയത്. മികച്ച നടൻമാർക്കുള്ള അവാർഡ് സൂര്യയും ഹിന്ദി നടൻ അജയ് ദേവഗണും മികച്ച നടിക്കുള്ള അവാർഡ് അപർണ ബാലമുരളിയും സ്വീകരിച്ചു.
അയ്യപ്പനും കോശിയും സിനിമയിലൂടെ മികച്ച സംവിധായകനുള്ള അവാർഡ് അകാലത്തിൽ വേർപിരിഞ്ഞ സച്ചിക്കായി ഭാര്യ സിജിയാണ് ഏറ്റുവാങ്ങിയത്. ഇതേ സിനിമയിലൂടെ മികച്ച സഹനടനുള്ള അവാർഡ് ബിജുമേനോൻ, സംഘട്ടനം ഒരുക്കിയ രാജശേഖർ, മാഫിയാ ശശി, സുപ്രീംസുന്ദർ, മികച്ച മലയാള ചിത്രമായ തിങ്കളാഴ്‌ച നിശ്‌ചയത്തിന്റെ സംവിധായകൻ പ്രസന്നാ സത്യനാഥ് ഹെഗ്‌ഡെ, കപ്പേളയിലെ പ്രൊഡക്‌ഷൻ ഡിസൈനിംഗിന് അനീസ് നാടോടി, മാലിക്കിലെ റീറെക്കോഡിംഗിന് വിഷ്‌ണുഗോവിന്ദ്, ശ്രീശങ്കർ, പ്രത്യേക പരാമർശം നേടിയ വാങ്ക് എന്ന സിനിമയുടെ സംവിധായിക കാവ്യ പ്രകാശ് തുടങ്ങിയവരും അവാർഡ് ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |