ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ സംയുക്ത സേനാ മേധാവിയായി(സി.ഡി.എസ്) ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു. പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവ്, സൈനിക കാര്യ വകുപ്പ് മേധാവി, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി സ്ഥിരം ചെയർമാൻ എന്നീ പദവികളും അദ്ദേഹം വഹിക്കും.
സംയുക്തമേധാവിയായതിൽ അഭിമാനമുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷാ വെല്ലുവിളികൾ മൂന്ന് സേനകളും സംയുക്തമായി നേരിടുമെന്നും ജനറൽ ചൗഹാൻ പറഞ്ഞു. മൂന്ന് സേനകൾക്കും സർക്കാരിനും പൗരന്മാർക്കുമുള്ള പ്രതീക്ഷകൾ നിറവേറ്റാൻ കഴിവിന്റെ പരമാവധി ശ്രമിക്കും.
ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് സൗത്ത് ബ്ലോക്കിലെ ഒാഫീസിൽ ചുമതലയേറ്റത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരി, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ ഉപമേധാവി എസ്.എൻ ഘോർമാഡെ എന്നിവരുടെ സാന്നിധ്യത്തിൽ മൂന്ന് സേനകളുടെയും ഗാർഡ് ഓഫ് ഓണറും അദ്ദേഹം പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |